Followers
About Me
My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
ജാലകം
Sunday, 1 September 2013

വിരുദ്ധം





നിലാവുദിച്ചപ്പോള്‍ ഞാന്‍
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.
മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .
പ്രളയജലത്തില്‍ മുങ്ങിപ്പോയി
മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു
പോരാളിയാകാന്‍ തുനിഞ്ഞു
ഒറ്റുകാരനായി പിന്നെ ചമഞ്ഞു.
കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.
വനമായ് പൂക്കാന്‍ തരിച്ചു,
കാട്ടുതീയായ് കത്തിപ്പടര്‍ന്നു
പ്രണയം പറഞ്ഞങ്ങടുത്തു,
കലഹം വരുത്തിപ്പിരിഞ്ഞു.
സ്നേഹം പകുക്കുവാന്‍ മോഹം
ദ്വേഷം ചൊരിഞ്ഞുള്ള ശീലം.
അടിമതന്‍ കണ്ണിലെ ദൈന്യം പക്ഷെ,
ഉടമതന്‍ നോക്കിലെ ക്രൌര്യം.
വാക്കിന്‍റെ തെളിവിലോ സംഗീതം,
കര്‍മ്മമാര്‍ഗത്തിലോ മുനവച്ച മുള്ള്.
നിര്‍വാണബുദ്ധന്‍റെ ജാതകം,
പക്ഷെ, കുബേരപുത്രന്റെ ജീവിതം.
ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?