Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Friday 28 May, 2010

അസ്തിത്വം


ഉപേക്ഷിക്കപ്പെട്ടവന്‍റെ വീടാണിത്.
ഉയിരും ഊഷ്മാവും നഷ്ടമായ ഒന്ന്.
ചാരം മൂടിയ തീയൊരു കണ്ണില്‍.
മറുകണ്ണിലുറയുന്ന കണ്ണീര്.
കൊഴിഞ്ഞൊരു തൂവല്‍പോലെ
പ്രാര്‍ത്ഥനയുടെ വാക്കുകള്‍.
അമ്മ വെടിഞ്ഞവന്‍റെ ഉണ്മയാണിത്.
വിത്തും വിലാപവും അറ്റുപോയത്.
ഉപാധിയില്ലാതെ പ്രണയിച്ച്‌
നെഞ്ചിലുമിത്തീ സ്വീകരിച്ചവന്‍.
ഭൂമിയുടെ ഉറവിടത്തില്‍നിന്നും
കാടുതാണ്ടിയെത്തുന്ന ഒറ്റ .
കാറ്റിന്‍റെ തലോടലും
പുഴയുടെ സംഗീതവും പ്രിയം.
അച്ഛന്‍റെ ശാപം രുചിച്ചവന്‍റെ ആധിയാണിത്.
കത്തിയെരിഞ്ഞൊരു പാഴ്മരം.
ഋതുക്കളുടെ അലങ്കാരമില്ല.
കിളിയൊച്ചകളില്ല,
പൂവില്ല, കായില്ല.
വസന്തമെത്തുമ്പോള്‍ പ്രണയമില്ല.
തടവുകാരന്‍റെ കൃഷ്ണമണിയാണിത്‌,
അടഞ്ഞുപോയൊരു ജാലകം.
വറ്റിപ്പോയ ഒരു നദി
കാടിന്‍റെ ആഴത്തില്‍നിന്നും
കലക്കങ്ങളും ലവണങ്ങളും വരാനില്ല.
കടലാഴത്തിന്‍റെ സ്വപ്നമില്ല.
ഉദയാസ്തമയങ്ങളുടെ പ്രതിബിംബമില്ല.
കിളിയൊഴിഞ്ഞൊരു കൂടാണിത്.
ശിരസ്സില്ലാത്ത ഉടലില്‍നിന്നും
തരംഗങ്ങളില്ലത്ത സംഗീതം.
പോക്കുവെയിലില്ലാത്ത താഴ്വാരം.
സ്വയമെരിഞ്ഞവന്‍റെ ചിതയാണിത്.
വല്മീകത്തില്‍ ഒളിച്ചവന്‍റെ കാലൊച്ച.
ഇരുള്‍വഴികളും ചതിവഴികളും
കുത്തിനോവിച്ച നിലവിളി .
ഭൂമിയുടെ നെഞ്ചില്‍നിന്നും
പുനര്‍ജ്ജനിഗീതം മുളയ്ക്കുംവരെ
എന്നുയിരിനെ ഞാന്‍ വിളമ്പാം.
അറ്റുപോയ ഓരോ ശിരസ്സും പാടുംവരെ
എന്‍റെ നെഞ്ചിടിപ്പുകള്‍ ദാനംതരാം.
ഓരോ തിരസ്കൃതനും മടങ്ങുംവരെ
കണ്ണില്‍ തിരികൊളുത്തി കാത്തിരിക്കാം.
കുരിശില്‍ ‍പിടഞ്ഞവന്‍റെ മുറിവാണിത്
നിലയ്ക്കില്ല ചോര
ലോകാവസാനംവരെ.
Saturday 22 May, 2010

വിരുദ്ധം

നിലാവുദിച്ചപ്പോള്‍ ഞാന്‍
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.
മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .
പ്രളയജലത്തില്‍ മുങ്ങിപ്പോയി
മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു
പോരാളിയാകാന്‍ തുനിഞ്ഞു
ഒറ്റുകാരനായി പിന്നെ ചമഞ്ഞു.
കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.
വനമായ് പൂക്കാന്‍ തരിച്ചു,
കാട്ടുതീയായ് കത്തിപ്പടര്‍ന്നു
പ്രണയം പറഞ്ഞങ്ങടുത്തു,
കലഹം വരുത്തിപ്പിരിഞ്ഞു.
സ്നേഹം പകുക്കുവാന്‍ മോഹം
ദ്വേഷം ചൊരിഞ്ഞുള്ള ശീലം.
അടിമതന്‍ കണ്ണിലെ ദൈന്യം പക്ഷെ,
ഉടമതന്‍ നോക്കിലെ ക്രൌര്യം.
വാക്കിന്‍റെ തെളിവിലോ സംഗീതം,
കര്‍മ്മമാര്‍ഗത്തിലോ മുനവച്ച മുള്ള്.
നിര്‍വാണബുദ്ധന്‍റെ ജാതകം,
പക്ഷെ, കുബേരപുത്രന്റെ ജീവിതം.
ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?
Monday 17 May, 2010

എന്തരോ മഹാനുഭാവുലൂ

സ്വയം തീരുമാനിക്കണോ

മറ്റുള്ളവരെ ഭരമേല്‍‌പ്പിക്കണോ?

കീഴടങ്ങലിനുമുണ്ടല്ലോ സുഖം,

സഹനം, പാരസ്പര്യം എന്നിങ്ങനെ.

ഞാനെന്താണിങ്ങനെയെന്ന്

മറ്റാരോടെങ്കിലും കരയണോ?

ഞാനെന്നെ തിരസ്കരിക്കണോ,

അതോ വേണ്ടപ്പെട്ടവര്‍ തള്ളിപ്പറയുമോ?

എനിക്കെന്നെക്കൊണ്ടൊരു കാര്യമില്ല,

മറ്റാര്‍ക്കെങ്കിലും വേണമോയെന്തോ?

നിന്നെയെനിക്ക് വേണമെന്നാരോ

ഉറക്കെ കൈപൊക്കി ബുക്കുചെയ്തോ.

എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി

കാത്തിരുന്ന് നരച്ചുമുടിഞ്ഞോളാം.

വാതില്‍ തുറന്നിട്ടു കാക്കണോ,

കണ്ണിലെണ്ണയൊഴിച്ചു മുഷിയണോ,

അതോ പിന്‍‌വാതിലില്‍ രഹസ്യമായ് മുട്ടുമോ?

മടുപ്പുമനാസക്തിയും വന്നു തോണ്ടുന്നു,

കൂടെ ശയിക്കണോ, ആട്ടിപ്പുറത്താക്കണോ?

തണുപ്പാണു കേട്ടോ, ആത്മാവിന്നു ചൂടാന്‍

കമ്പിളിയൊന്നെത്തിക്കുമോയെന്തോ

ചുറ്റും തീകൊളുത്തി നടുക്കിരിക്കണോ?

എന്റെ നെഞ്ചിലെരിയുന്നതെന്തോ,

നാവിലെന്തൊരു കയ്പ്, ജീവിതം തന്നെയോ?

അപരന്റെ മുഖത്ത് നീട്ടിവലിച്ചുതുപ്പി

രക്ഷപെടുകന്നാണോ നിന്റെയന്തര്‍ഗതം?

ലക്ഷ്യ്‌വും മാര്‍ഗ്ഗവും ഞാന്‍തന്നെ തേടണോ വൃഥാ,

വഴിപോക്കരാരെങ്കിലും വന്നോതുമോ കാതില്‍?

എന്തു സുഖമാണിങ്ങനെയിരിക്കാന്‍,

ഇതുതന്നെ തുടരണോ, നടുനിവര്‍ക്കണോ?

ഇത്രമേലൊച്ചയെന്തിനെന്റെ ചുറ്റിലും,

എന്റെയേകാന്തചിന്തയും സ്വപ്നവും

തകര്‍ക്കുന്ന പരിഷയെ തുറുങ്കിലടക്കുമോ?

പാദുകങ്ങളൂരിവച്ചാണെങ്കിലുമാരും

വരാതെനോക്കണം കരാറുണ്ട് തമ്മില്‍.

ഇത്ര വേഗത്തിലോടേണ്ട നീ സഖാവേ-

യെന്നു ജീവിതത്തെയൊന്നു വിലക്കണോ?

എന്റെയിരിപ്പും നടപ്പും നടിപ്പും

കിടപ്പും ക്തപ്പും കുതിപ്പും

ചിരിപ്പും രസിപ്പും മുഖംതിരിപ്പും

കലര്‍പ്പും കണ്ടുകണ്ടങ്ങനെ

ലോകമൊന്നാനന്ദിക്കുന്നെങ്കിലങ്ങനെ.

എത്ര മഹാനുമുദാരനുമാണ് ഞാന്‍

നീ പോലുമത്ഭുതപരതന്ത്രനെന്നോ

ഹ..ഹാ. ഞാനെന്ന ഭാവമേ

നീയെന്തരോ മഹാനുഭാവുലൂ...

Tuesday 11 May, 2010

പ്രണയം പാടുന്നു.




ഖലില്‍ ജിബ്രാന്‍.




പ്രണയിയുടെ കണ്ണുകളാണ് ഞാന്‍
ആത്മാവിന്റെ വീഞ്ഞ്
ഹൃദയത്തിന്റെ ഹരിതകം.
ഞാനൊരു പനിനീര്‍പുഷ്പം
പ്രഭാതത്തിലെന്റെ ഹൃദയം വിടരുമ്പോള്‍
കന്യകയെന്നെ ചുംബിച്ച്
അവളുടെ മാറോടു ചേര്‍ക്കുന്നു.

നേരുള്ള ഭാഗ്യത്തിന്റെ ഭവനമാണ് ഞാന്‍.
ആഹ്ലാദത്തിന്റെ ഉത്ഭവം
ശാന്തിയും സ്വാസ്ഥ്യവും
എന്നില്‍ തുടങ്ങുന്നു.

സൌന്ദര്യത്തിന്റെ ചുണ്ടുകളില്‍
ഞാനൊരു മൃദുമന്ദസ്മിതം.
എന്നെ മറികടക്കുമ്പോള്‍
യൌവനം ആയാസങ്ങള്‍ ഓര്‍ക്കുന്നില്ല
അപ്പോള്‍ അവന്റെ ജീവിതമാകെ
മധുരസ്വപ്നങ്ങളുടെ സത്യം.

ഞാന്‍ കവിയുടെ ഹൃദയാനന്ദം
കലാകാരന്റെ വെളിപാട്
ഗായകന്റെ രാഗാവേശം.
അമ്മ ആരാധന ചൊരിയുന്ന
ശിശുവിന്റെ ഹൃദയത്തിലെ
വിശുദ്ധദേവാലയമാണ് ഞാന്‍.

ആത്മാവിന്റെ നിലവിളിയില്‍ ഞാനുണ്ട്.
ആവശ്യങ്ങളെ ഞാന്‍ നിരാകരിക്കും
ഹൃദയത്തിന്റെ തൃഷ്ണകളെ
പിന്‍‌തുടരുന്നതാണെന്റെ പൂര്‍ണ്ണത
ഒച്ചയുടെ ശൂന്യപാദങ്ങളെനിക്ക് വേണ്ട.
ഹവ്വയിലൂടെ ഞാന്‍ ആദമിലെത്തുന്നു.
ഭ്രഷ്ടോ അവന്റെ വിധി.
സോളമന്റെ മുന്‍പില്‍ ഞാന്‍ വെളിപ്പെടുമ്പോള്‍
അവന്‍ വിവേകം രചിക്കുന്നു.
ഞാന്‍ ഹെലനയെ നോക്കിച്ചിരിക്കുമ്പോള്‍
അവള്‍ ടവോഡയെ ഉടച്ചുകളയുന്നു.
ഞാന്‍ ക്ലിയോപാട്രയ്ക്ക് കിരീടം ചാര്‍ത്തുമ്പോള്‍
നൈലിന്റെ താഴ്വരയില്‍ സമാധാനം.

ഇന്ന് പടുത്തുകെട്ടി
നാളെ തകര്‍ക്കുന്ന
യുഗങ്ങള്‍ പോലെയാണ് ഞാന്‍.
സൃഷ്ടിച്ചു സംഹരിക്കുന്ന
ദൈവത്തെപ്പോലെയാണ് ഞാന്‍.

വയലറ്റിന്റെ നിശ്വാസത്തെക്കാള്‍
മധുരിക്കും ഞാന്‍.
കൊടുങ്കാറ്റിനെക്കാല്‍ വന്യമായ
ചുഴലിയാണ് ഞാന്‍.
ഞാനില്ലാത്ത ഉപഹാരങ്ങള്‍ അനാകര്‍ഷകം.
വിരഹമെന്നെ തളര്‍ത്തില്ല
പട്ടിണിയെന്നെ പിന്‍‌തുടരില്ല
എന്റെ അറിവിന്
അസൂയ സാക്ഷ്യം പറയില്ല
ഭ്രാന്ത് എന്റെ സാമീപ്യത്തിന്റെ തെളിവല്ല.
അന്വേഷകരെ,
സത്യമാണ് ഞാന്‍,
യാചനാനിര്‍ഭരമായ സത്യം.
എന്റെ ഭാവത്തെ നിര്‍ണ്ണയിക്കുന്നത്
എന്നെ തേടുന്നതില്‍,
സ്വീകരിക്കുന്നതില്‍,
കാത്തുസൂക്ഷിക്കുന്നതില്‍,
നിങ്ങള്‍ കാത്തുവയ്ക്കുന്ന
സത്യമാണ്.
--------------------------------
മൊഴിമാറ്റം: എന്‍.ബി.സുരേഷ്.
വര: ജിബ്രാന്റെ പ്രണയം എന്ന പെയിന്റിങ്
Tuesday 4 May, 2010

ഏകാന്തതയുടെ അന്‍പത് വര്‍ഷങ്ങള്‍


ടുവില്‍ ആരോടും യാത്ര ചോദിക്കാതെ സലിന്‍ജര്‍ പോയി . മൌനിയും ഏകാന്തനുമായിരിക്കാന്‍ ഒരാള്‍ ഏറ്റവും കഠിനമായ സമരത്തിലേര്‍പ്പെടേണ്ടി വരും എന്ന് ജീവിച്ചിരുന്ന കാലമത്രയും ലോകത്തെ ഓര്‍മ്മിപ്പിച്ച സലിന്‍ജര്‍.

പ്രണയവും ഭ്രാന്തും യുദ്ധവും വിവാഹങ്ങളും ഏകാന്തതയും എഴുത്തും കോടതിമുറികളും എല്ലാം കൂടിക്കലര്‍ന്ന ജീവിതത്തില്‍ നിന്ന് ഒരു ഇല അടര്‍ന്നുവീഴുന്ന ഒച്ച പോലും കേള്‍പ്പിക്കാതെ കടന്നുപോയി.

നിരന്തരമുള്ള എഴുത്തിലൂടെ മാത്രമല്ല ഒന്നും എഴുതാതെ ഒരു താപസനെപോലെ തന്റെ ഉള്ളില്‍ മാത്രം ജീവിച്ച് ഒരക്ഷരം എഴുതാതെയും ലോകത്തെ തന്നിലേക്ക് ആകര്‍ഷിക്കാം എന്നു കാണിച്ചു തന്ന സലിന്‍ജര്‍. ദൈവത്തിന്റെ ഉദ്യാനത്തിലെ ഏകാന്തമായ ഒരു മരത്തിന്റെ ചില്ലയില്‍ തികച്ചും തനിയെ ഇരിക്കാന്‍ അവിടെയും അദ്ദേഹം പോരാടുന്നുണ്ടാവണം.
ഒരു നോവലും കുറച്ചു കഥകളുമെഴുതി എഴുത്തില്‍നിന്ന് തിരിച്ചുപോയ സലിന്‍ജര്‍ ഇരുപതാംനൂറ്റാണ്ടിലെ അമേരിക്കന്‍ സാഹിത്യത്തെ മാത്രമല്ല ലോകത്തുള്ള അക്ഷരസ്നേഹികളെ മൊത്തംഅത്ഭുതപ്പെടുത്തി. എന്തിനാണ് ലോകം മുഴുവന്‍ നോക്കി നില്‍ക്കെ സലിന്‍ജര്‍ ആരോരും വന്നെത്താത്ത ഒരിടത്തേക്ക് പോയൊളിച്ചത്? താന്‍ പോലും വിചാരിക്കാത്ത തരത്തില്‍ ആദ്യ നോവല്‍ കീര്‍ത്തി കൊണ്ടുവന്നതുകൊണ്ടോ? പൊതുവേ അന്തര്‍മുഖനായ അദ്ദേഹം അമ്പരന്നുപോയതുകൊണ്ടോ? എഴുത്തില്‍നിന്നും തന്റെ ലക്ഷക്കണക്കിനു വായനക്കാരുടെ ആരാധനയില്‍നിന്നും ഒളിച്ചോടിയത് എന്തിന്? തന്റെ ഒരേയൊരു നോവല്‍ തീര്‍ത്ത ഭാരമേറിയ ഉത്തരവാദിത്വത്തെ മറികടക്കുന്ന മറ്റൊരു പുസ്തകം തനിക്കെഴുതാന്‍ കഴിയില്ലെന്ന തോന്നല്‍ വന്നതിനാലോ? അതോ താന്‍ ജീവിച്ച കാലം അത്രയേറെ കഠിനമായതിനാലോ? യുദ്ധവും മൂല്യച്യുതിയും സമ്മാനിച്ച വിരക്തി കാ‍രണമോ? രണ്ടാം ലോകയുദ്ധത്തില്‍ പെട്ട് അനുഭവിച്ച മാനസിക തകര്‍ച്ച മൂലമോ? ആദ്യപ്രണയത്തിലെ പരാജയവും പിന്നെ കുടുംബം കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടതിനാലോ?
അറിയില്ല, നമുക്കൊന്നുമറിയില്ല. ന്റെ രചനകളുടെ മാന്ത്രികത കൊണ്ടുമാത്രമല്ല, ആര്‍ക്കും കോപ്പി ചെയ്യാന്‍ കഴിയാത്ത സ്വകാര്യജീവിതത്തിന്റെ പ്രത്യേകതകള്‍ കൊണ്ടു കൂടിയാണ് സലിന്‍ജര്‍ നമ്മുടെ കാലത്തെ സവിശേഷ വ്യക്തിത്വമാകുന്നത്. ഒരേ സമയം ലളിതവും എന്നാല്‍ അതിസങ്കീര്‍ണ്ണവുമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്.
1919 ജനുവരിയിലാണ് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഉടമ്പടി ചര്‍ച്ചകള്‍ നടന്നത്.അമേരിക്കയില്‍ നിന്നും പ്രസിടന്ര്ഗ് വുഡ്രോ വില്‍സണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.അതേ ജനുവരിയിലാണ് അമേരിക്കയില്‍ ജെ.ഡി.സലിന്‍ജര്‍ ജനിച്ചു. 2010 ജനുവരി 27ന് തന്റെ ഏകാന്തമായ കോര്‍ണിഷ് ഭവനത്തില്‍ ജെ.ഡി.സലിന്‍ജര്‍ അന്തരിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 91വയസ്സായിരുന്നു.
ജീവിച്ചിരുന്നപ്പോള്‍ സലിന്‍ജര്‍ ഒരു യഥാര്‍ത്ഥ ഹീറോ ആയിരുന്നു. തന്റെ ഏകാന്തവും നിഗൂഡവുമായ ദീര്‍ഘജീവിതത്തില്‍ നിന്നും അദ്ദേഹം ‍ പിന്‍വാങ്ങിക്കഴിഞ്ഞപ്പോഴും ഇനിയെന്ത് എന്ന് ലോകം ഉറ്റുനോക്കുകയാണ്. അര നൂറ്റാണ്ടായി ലോകത്തിനും തനിക്കും ഇടയില്‍ വലിയ മതില്‍ തീര്‍ത്ത് കുന്നിന്‍പുറത്തെ തന്റെ കോര്‍ണിഷ് ഭവനത്തിലെ സ്വകാര്യതയിലിരുന്ന് സലിന്‍ജര്‍ എന്തു ചെയ്യുകയായിരുന്നു.? മരണശേഷം അദ്ദേഹം കരുതിവച്ചിരിക്കുന്ന അക്ഷരങ്ങളുടെ അത്ഭുതങ്ങള്‍ എന്തൊക്കെയാവും? ജീവിച്ചിരിക്കുമ്പോഴെന്നപോലെ മരണശേഷവും സലിന്‍ജര്‍ ലോകമെമ്പാടുമുള്ള വായനക്കാരെയും അന്വേഷകരെയും തന്റെ ചുറ്റിലും കറങ്ങാന്‍ നിര്‍ബന്ധിതരാക്കും തീര്‍ച്ച.
ആരായിരുന്നു സലിന്‍ജര്‍ ?
ഇരുപതാം നൂറ്റാണ്ട് നിരന്തരം ചര്‍ച്ച ചെയ്ത എഴുത്തുകാരന്‍.
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് യുദ്ധമുഖത്ത് നേരിട്ടു കണ്ട ഭയാനകതകളില്‍ മനസ്സു തകര്‍ന്ന് മാനസ്സികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ സ്വയം തേടിയ ആള്‍.
ക്യാച്ചര്‍ ഇന്‍ ദ റൈ (Catcher in the Rye) എന്ന ഒറ്റ നോവലിലൂടെ സാഹിത്യലോകത്തിന്റെയും സദാചാരലോകത്തെയും അട്ടിമറിച്ച അമേരിക്കന്‍ എഴുത്തുകാരന്‍. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കവെ അതെല്ലാം അവഗണിച്ച് തീര്‍ത്തും സ്വകാര്യമായ തന്റെ ലോകത്തേക്ക് പിന്‍വാങ്ങിയ പ്രതിഭാശാലി.
തന്റെ ഏകാന്തവും സ്വകാര്യവുമായ ജീവിതത്തിനു നേരേ നടന്ന ഒരു ചെറിയ അധിനിവേശത്തെപ്പോലും കോടതിമുറികളില്‍ ചോദ്യം ചെയ്ത അപൂര്‍വ്വ വ്യക്തിത്വം. അരനൂറ്റാണ്ട് ഒന്നുമെഴുതാതെ നിരന്തരം ചര്‍ച്ചാവിഷയമായ എഴുത്തുകാരന്‍
പ്രശസ്തിക്കെതിരെ പോരാടി പ്രശസ്തനായ വ്യക്തി.

അമേരിക്കയിലെ അപ്പാര്‍ട്ടുമെന്റ് നഗരമായ മാന്‍ഹാട്ടനിലാണ് ജെറോം ഡേവിഡ് സലിന്‍ജര്‍ എന്ന ജെ.ഡി.സലിന്‍ജര്ജനിച്ചത്. ഒരു ന്യൂ ഇയര്‍ ദിനത്തില്‍. അഛന്‍ സോളമന്‍ സലിന്‍ജര്‍ ഒരു ഫുഡ് ഇമ്പോര്‍ട്ടര്‍ ആയിരുന്നു. അമ്മ മിറിയം. സലിന്‍ജറിന് ഒരു സഹോദരിയുണ്ട് ഡോറിസ്. സലിന്‍ ജര്‍ കുടുംബത്തിന് പാര്‍ക് അവന്യൂവില്‍ മനോഹരമായ ഒരു അപ്പാര്‍ട്ട്മെന്റ് ഉണ്ടായിരുന്നു.
വിശ്രമമില്ലാത്ത സ്കൂള്‍ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. പ്രെപ് സ്കൂളുകളിലെ മാനസികദുരിതം സമ്മാനിക്കുന്ന പഠനം സലിന്‍ജര്‍ വെറുത്തു. പിന്നീട് valley Forge Militory Academy യില്‍ ചേര്‍ന്നു.(1934-36) അക്കാലത്തെ അദ്ദേഹത്തിന്റെ ഫലിതബോധത്തെ കൂട്ടുകാര്‍ ഒര്‍ക്കുന്നുണ്ട്.
സലിന്‍ജറിനു യാതൊരു മാറ്റവും വന്നില്ല പഠനത്തില്‍ യാതൊരു മുന്നേറ്റവും കണ്ടില്ല. ഒടുവില്‍ മകനെ ജീവിതം പഠിപ്പിക്കാന്‍ അഛന്‍ തീരുമാനിച്ചു. ഒരു ബിസിനസ്സ് യാത്രയില്‍ സലിന്‍ജറിനെയും കൂട്ടി. ആസ്ത്രിയയിലും പോളണ്ടിലും കൊണ്ടുപോയി. നാലഞ്ചുമാസം യൂറോപ്പില്‍ കറങ്ങി.
തിരിച്ചെത്തിയ സലിന്‍ജര്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഉര്‍സിനസ്സ് കോളജില്‍ ചേര്‍ന്നു. ഇക്കാലത്താണ് യൂനാ ഒനീലുമായി പ്രണയത്തിലാകുന്നത്. വിഖ്യാത നാടകകൃത്തും നോബല്‍ സമ്മാനജേതാവുമായ യൂജിന്‍ ഒനീലിന്റെ മകളായിരുന്നു യൂനാ ഒനീല്‍. പ്രണയം സലിന്‍ജറിന്റെ സ്വപ്നത്തിലും ചിന്തയിലും രകതത്തിലും കലര്‍ന്നു. ഓരോ ദിവസവും കാമുകിക്ക് കത്തുകളെഴുതി.


പക്ഷെ ആ പ്രണയം നീണ്ടില്ല. യൂനാ സലിന്‍ജറിനെ ഉപേക്ഷിച്ച് ലോസ് ആഞ്ചലസിലേക്കു പോയി.തന്നെക്കാള്‍ വളരെ പ്രായക്കൂടുതലുള്ള ചാര്‍ളി ചാപ്ലിനെ വിവാഹം ചെയ്തു. സലിന്‍ജറിന്റെ കൌമാരമനസ്സിനെ അത് വല്ലാതെ മുറിപ്പെടുത്തി. സലിന്‍ജര്‍ തന്റെ ഡിഗ്രി രണ്ടു സെമസ്റ്റര്‍ മാത്രം പൂര്‍ത്തിയാക്കി വിട പറഞ്ഞു. ജീവിതത്തില്‍ ഒരു ഡിഗ്രിയും അദ്ദേഹം സമ്പാദിച്ചില്ല.
1939ല്‍ കഥയെഴുത്തിനുള്ള ഒരു ക്ലാസ്സില്‍ സലിന്‍ജര്‍ പങ്കെടുത്തു.കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ വൈറ്റ് ബര്‍ണറ്റ് ആണത് സംഘടിപ്പിച്ചത്. സലിന്‍ജര്‍ എഴുത്തിലേക്കു തിരിയാന്‍ ഗൌരവമായ തീരുമാനമെടുത്ത ആ നാളുകളിലാണ് രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
സലിന്‍ജറിന്റെ ആദ്യ കഥ The young folks 1940ലാണ് പുറത്തുവരുന്നത്. യൂറോപ്പില്‍ പല രാജ്യങ്ങളിലായിരുന്നു പിന്നീടു സലിന്‍ ജറിന്റെ ജീവിതം. യുദ്ധമുന്നണിയിലായിരുന്നു ഓരോ നിമിഷവും. 1942മുതല്‍ 1946വരെ പട്ടാളജീവിതമായിരുന്നു. യുദ്ധത്തിന്റെ ഭീകരതയും ദുരിതവും അദ്ദേഹത്തെ വല്ലാതെ വേട്ടയാടി. സലിന്‍ ജറിന്റെ ആദ്യകാലകഥകളിലെല്ലാം സൈനികജീവിതം നിറഞ്ഞുനില്‍ക്കുന്നു. യുദ്ധത്തില്‍ പങ്കെടുക്കവെ പാരിസ്സില്‍ വച്ചാണ് അദ്ദേഹം ഹെമിങ് വേയെ കാണുന്നത്. അദ്ദേഹവും യുദ്ധമുഖത്തായിരൂന്നു.

യുദ്ധം സലിന്‍ജറിന്റെ മനസ്സിന്റെ താളം തെറ്റിച്ചു. അദ്ദേഹം സ്വയം ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. 1945നവംബറില്‍ ആശുപത്രി വിട്ടു. ആ വര്‍ഷംതന്നെ സില്‍വിയ എന്ന ഫ്രഞ്ചുകാരിയായ ഡോക്ടറെ വിവാഹം ചെയ്തു. പക്ഷെ ആ ബന്ധം നീണ്ടുനിന്നില്ല. വിവാഹമോചനം നേടി സില്‍വിയ ഫ്രാന്‍സിലേക്കു തന്നെ പോയി.

1948ലാണ് സലിന്‍ ജറിന്റെ പ്രസിദ്ധമായ കഥ A perfect day of Bananafishവരുന്നത്.ആ പുസ്തകം പരിചയപ്പെടുത്തിയത് സയ്മര്‍ ഗ്ലാസ്സ് ആയിരുന്നു. ഇദ്ദേഹം പിന്നീട് ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ സമീപത്തായി ആത്മഹത്യ ചെയ്യുന്നുണ്ട്. സയ്മറിനെക്കുറിച്ച് സലിന്‍ജര്‍ Saymour an Introdoction എന്ന പുസ്തകം 1963ല്‍ എഴുതി.

എന്ന എഴുത്തുകാരനെ ലോകത്തിന്റെ നെറുകയില്‍ പിടിച്ചിരുത്തിയ Catcher in the Ryeവരുന്നത് 1951ലാണ്. ലോകത്തെങ്ങുമുള്ള കുപിതയൌവ്വനങ്ങളെ ഒരു ഭൂതം പോലെ ആവേശിച്ച നോവല്‍. അതിലെ കഥാനായകന്‍ ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ് എല്ലാ കൌമാരമനസ്സുകളുടെയും പ്രതിനിധിയായി.നിഷേധികളായ ആത്മാവുകളുടെ വേദപുസ്തകമായി അത്. ലോകമെങ്ങുമായി അറുപത് ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം. ഇപ്പോഴും പ്രതിവര്‍ഷം രണ്ടരലക്ഷത്തിലധികം കോപ്പികള്‍ വില്‍ക്കപ്പെടുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ് ഒരു ക്രിസ്തുമസ്സ്
അവധിക്കാലത്ത് ന്യൂയോര്‍ക്കിലേക്കിറങ്ങിപ്പോകുന്നു. അതൊരു സത്യാന്വേഷണമാണ്. അവന്‍ നിശാക്ലബ്ബുകളില്‍ പോകുന്നു. അഭിസാരികയോട് ഇടപഴകുന്നു. കുടിച്ചു കൂത്താടി നടക്കുന്നു. തോന്നുന്നതെല്ലാം ചെയ്യുന്നു. ഒടുവില്‍ തന്റെ താരുണ്യവും കൌമാരവും നഷ്ടപ്പെട്ട് ജീവിത ഗൌരവം നേടി തിരിച്ചു വരുന്നു. യുദ്ധാനന്തരം അമെരിക്കയിലുണ്ടായ ഗംഭീരമായ കൃതിയായി ഇത്. റോബര്‍ട്ട് ബേണ്‍സിന്റെ കവിതയിലെ ഒരു വരിയാണ് സലിന്‍ജര്‍ തന്റെ നോവലിന്റെ പേരായി സ്വീകരിച്ചത്.

നോവലിന് കൈവന്ന അമ്പരപ്പിക്കുന്ന പ്രശസ്തി ആസ്വദിച്ചില്ല സലിന്‍ജര്‍. അദ്ദേഹം ആ പ്രശസ്തിക്കു തടയിടാനാണ് ശ്രമിച്ചത്. ആ പുസ്തകവുമായി ബന്ധപ്പെട്ട ഒരിടത്തും തന്റെ ചിത്രം ഉപയോഗിക്കരുതെന്ന് അദ്ദേഹം വിലക്കി. ആ അധിഖ്‌ഖ്‌ആലത്ത് സിനിമയാക്കാന്‍ പലരും ആഗ്രഹിച്ചു. പക്ഷെ സലിന്‍ജര്‍ സമ്മതിച്ചില്ല. ഏലിയാ കാസന്‍ ഇത് സിനിമയാക്കുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ സലിന്‍ജറുടെ മറുപടി ഇങ്ങനെയായിരുന്നു. “എനിക്ക് അനുവാദം തരാന്‍ കഴിയില്ല ഹോള്‍ഡന് അതിഷ്ടമാവില്ല എന്നു ഞാന്‍ ഭയപ്പെടുന്നു.”കൌമാരകാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സ്കൂള്‍ ജീവിതവും പട്ടാളജീവിതവുമാണ് ഈ കൃതിയിലെക്ക് നയിച്ചത്.

സലിന്‍ജര്‍ പതിയെ ഉള്‍വലിഞ്ഞുകൊണ്ടിരുന്നു. എഴുത്ത് വല്ലപ്പോഴുമായി. പക്ഷെ ക്യാച്ചര്‍ ആര്‍ക്കും പിറ്റികൊടുക്കാതെ ഓടി. എല്ലാ കുപിതയൌവനങ്ങളുടെയും മാനിഫെസ്റ്റൊ ആയി ആ പുസ്തകം. 1980ല്‍ മഹാനായ സംഗീതകാരന്‍ ജോണ്‍ ലെനനു നേരേ നിറയൊഴിക്കുമ്പോല്‍ ഡേവിഡ് ചാപ്മാന്റെ കീശയില്‍ ക്യാച്ചര്‍ ഉണ്ടായിരുന്നു. യേശുക്രിസ്തുവിനെക്കാള്‍ മഹത്താണ് ബീറ്റില്‍സ് എന്ന ലെനന്റെ പ്രഖ്യാപനമാണ് ചാപ്മാനെ ചൊടിപ്പിച്ചത്. ക്യാച്ചര്‍ പ്രൊമോട്ട് ചെയ്യാനാണ് താന്‍ ലെനനെ കൊന്നത് എന്നും ചാപ്മാന്‍ പറഞ്ഞു.അമേരിക്കന്‍ പ്രസിഡ്ന്റ് റീഗനെ കൊല്ലാന്‍ പ്ലാനിട്ട ജോണ്‍ ഹിങ്ക് ലി താമസിച്ച മുറിയില്‍ നിന്നും ക്യച്ചറിന്റെ കോപ്പി കണ്ടെടുത്തു. 30വര്‍ഷം കഴിഞ്ഞിട്ടും ചാപ്മാന്‍ ജയില്‍മോഛിതനായിട്ടില്ല. ലെനന്റെ വിധവ എതിര്‍ക്കുന്നതിനാല്‍ പരോളും അനുവദിക്കാറില്ല എന്നത് മറ്റൊരു കാര്യം.


ചാപ്മാന്‍

ക്യച്ചറിനു ശേഷം മൂന്ന് കഥാപുസ്തകങ്ങളും ഒരു അനുസ്മരണ ഗ്രന്ഥവും മാത്രമാണ് സലിന്‍ജര്‍ എഴുതിയത്. Nine stories(1953), Franny and Zooey(1961), Raise High the roof beam(1963), Saymour an Introduction(1963)

1965ലാണ് സലിന്‍ജര്‍ അവസാനമായി ഒരു കഥ എഴുതിയത്.' Hapworth 16, 1924' എന്ന കഥ. പിന്നീടദ്ദേഹം പൂര്‍ണ്ണമായും എഴുത്തില്‍ നിന്നു പിന്‍ വാങ്ങി. കഴിഞ്ഞ 45 വര്‍ഷം അദ്ദേഹം ഒന്നും എഴുതാതിരുന്നു. 1980ലാണ് അവസാനമായി അദ്ദേഹം ഒരു അഭിമുഖം നല്‍കിയത്. ഒരുപക്ഷെ ലെനന്റെ വധമാകാം ലോകത്തിന് മുന്‍പില്‍ നിന്നും മാറിനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
അദ്യവിവഹത്തില്‍ സലിന്‍ജറിനു രണ്ടു കുട്ടികള്‍ ഉണ്ട്. മാര്‍ഗരറ്റ് ആന്‍, മാത്യു എന്നിവര്‍. 1955ല്‍ സലിന്‍ജര്‍ 19കാരിയായ ക്ലയര്‍ ഡഗ്ലസ്സിനെ വിവാഹം ചെയ്തു. ബ്രിട്ടീഷ് കലാനിരൂപകനായ റോബര്‍ട്ട് ലാങ്ടണ്‍ ഡഗ്ലസ്സിന്റെ മകളാണ് ക്ലയര്‍. പക്ഷെ 1967ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. തികച്ചും സ്വകാര്യവും ആത്മീയവുമായ ലോകത്തേക്ക് സലിന്‍ജര്‍ എത്തിയതാണ് കാരണമെന്നു പറയപ്പെടുന്നു.ഇന്ത്യന്‍ ഫിലോസഫിയിലും സെന്‍ബുദ്ധിസത്തിലും സലിന്‍ജറിനു താല്പര്യമേറി. സ്വാമി നിഖിലാനന്ദയും ജോസഫ് കാമ്പല്ലും ചേര്‍ന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ The Gospel of Sri Ramakrishna എന്ന പുസ്തകം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചതായി ജീവചരിത്രകാരനായ ഇയാന്‍ ഹാമില്‍ട്ടണ്‍ രേഖപ്പെടുത്തുന്നു.
സലിന്‍ജറിനെ കുറിച്ച് കാലാകാലങ്ങളില്‍ ഒരുപാട് ഊഹങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. കള്ളപ്പേരില്‍ പുസ്തകങ്ങള്‍ ഇരക്കുന്നുണ്ട്എന്നുവരെ. അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ഒളിക്കാനുണ്ടന്ന് പത്രങ്ങള്‍ പറഞ്ഞു. 1961ല്‍ ടൈം മാഗസിന്‍ സലിന്‍ജറിന്റെ സ്വകാര്യജീവിതം അന്വേഷിക്കാന്‍ ഒരു ടീമിനെത്തന്നെ നിയോഗിച്ചു.

ന്യൂയോര്‍ക്ക് വിട്ട് ആദ്ദേഹം ഗ്രാമപ്രദേശമായ ന്യൂ ഹാംഷയറിലേക്ക് താമസം മാറ്റി. അവിടെ കുന്നിന്‍പുറത്ത് ചെറിയ വീട് പണിതു. വീടിനു ചുറ്റും ഉയരമുള്ള വലിയ മതില്‍ പണിതു. അദ്ദേഹത്തിന്റെ ഏകാന്തജീവിതത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ ഗ്രാമീണര്‍ ശ്രദ്ധിച്ചു. അവര്‍ ആരെയും ആ വീട്ടിലേക്ക് കടത്തിവിട്ടില്ല.

“ ഞാന്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു. പക്ഷെ അതെനിക്കുവേണ്ടി മാത്രവും എന്റെ സന്തോഷത്തിന് വേണ്ടി മാത്രവുമാണ്.”1974ല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനോട് സലിന്‍ജര്‍ പറഞ്ഞു.

1972ല്‍ ന്യൂയോര്‍ക്ക് ടൈം മാഗസിനില്‍ വന്ന ഒരു ഫീച്ചര്‍ കണ്ട് (An 18 year old Look Back on Life) അതെഴുതിയ ജോയ്സ് മെയ്നാഡിന് സലിന്‍ജര്‍ ഒരു കത്തെഴുതി പതിനെട്ടു കാരിയായ അവള്‍ സലിന്‍ ജറിനോടടുത്തു. ഒടുവില്‍ യേല്‍ യൂണിവേഴ്സിറ്റിയിലെ പഠനം ഉപേക്ഷിച്ച് അവള്‍ 53 വയസ്സുള്ള സലിന്‍ജറിന്റെ ജീവിതത്തില്‍ പ്രവേശിച്ചു. അവള്‍ അദ്ദേഹത്തെ പ്രണയത്തോടെ ‘ജെറി‘ എന്നു വിളിച്ചു. പക്ഷെ 10 മാസം മാത്രമെ ആ ബന്ധം നിലനിന്നുള്ളൂ. അദ്ദേഹത്തില്‍ നിന്നു വേര്‍പിരിയുമ്പോഴും താന്‍ കന്യകയായിരുന്നെന്ന് 1998ല്‍ പ്രസിദ്ധീകരിച്ച At Home in the worldഎന്ന ഓര്‍മ്മക്കുറിപ്പില്‍ ജോയ്സ് എഴുതി. സെന്‍ ബുദ്ധിസവും ഹിന്ദുയിസവും ആവേശിച്ച അദ്ദേഹം യോഗ, മെഡിറ്റേഷന്‍, സസ്യാഹാരം എന്നിങ്ങനെ ഒരു താപസജീവിതം നയിച്ചുതുടങ്ങി. താന്‍ ഒരു കുട്ടിയെ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോഴാണത്രെ ബന്ധം പിരിഞ്ഞത്. ഇനിയും ഒരു കുടുംബജീവിതം സലിന്‍ജര്‍ ആഗ്രഹിച്ചില്ല. അദ്ദേഹം മ്ലാനനും അസ്ഥിരചിത്തനുമായിതീര്‍ന്നിരുന്നെന്നും ജൊയ്സ് എഴുതി.
ഒരു വര്‍ഷത്തിനു ശേഷം ജൊയ്സ് സലിന്‍ ജറിന്റെ കത്തുകള്‍ ലേലം ചെയ്തു. 1,56,000ഡോളര്‍ കിട്ടി. ജോയ്സിന്റെ മക്കളുടെ കോളജുപഠനത്തിന്റെ ചിലവിലേക്കായിരുന്നു ആ തുക. കത്തുകള്‍ ലേലത്തിനെടുത്ത പീറ്റര്‍ നോര്‍ട്ടണ്‍ അവ സലിന്‍ജറിനു തന്നെ തിരികെ നല്‍കാന്‍ താല്പര്യപ്പെട്ടു.
ജോയ്സ് തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഇതും കൂടി പറഞ്ഞു. “ അദ്ദേഹം ഓരോ ദിവസവും എഴുതിക്കൊണ്ടിരീക്കുന്നു.പക്ഷെ അവയൊന്നും ആരെയും കാനിക്കാന്‍ തയ്യാറാവുന്നില്ല. എഴുതുന്നതൊക്കെയും തന്റെ കിടക്കമുറിയിലെ ഷെല്‍ഫില്‍ വച്ചു പൂട്ടുകയാണ് ചെയ്യുന്നത്”.

1980ല്‍ മൂന്നാമതും സലിന്‍ജര്‍ വിവാഹിതനായി. ഇത്തവണ വധു കോളീന്‍ ഒനീലായിരുന്നു. ന്യൂ ഹാംഷയറില്‍ അദ്ദേഹം കണ്ടുമുട്ടിയ സ്ത്രീയായിരുന്നു അവര്‍. ആദ്യ കാമുകി യൂനാ ഒനീലിന്റെ പേരിനോടുള്ള സാമ്യമാണോ ഈ വിവഹത്തിലേക്ക് നയിച്ചതെന്നറിയില്ല. പക്ഷെ ആ ബന്ധത്തോടെയാണ് ലോകത്തില്‍ നിന്നും പൂര്‍ണ്ണമായി അകന്നു നില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.


1992ല്‍ സലിന്‍ജറിന്റെ കോര്‍ണിഷ് വീട്ടില്‍ തീപിടുത്തമുണ്ടായി. ആ അവസരം അദ്ദേഹവുമായി അഭിമുഖത്തിനുപയോഗിക്കാം എന്നു റിപ്പോര്‍ട്ടര്‍മാര്‍ കരുതിയെങ്കിലും സലിന്‍ജര്‍ വിദഗ്ദ്ധമായി ഒളിച്ചു.
തന്റെ ഏകാന്ത ജീവിതത്തിനു നേരേ വരുന്ന ഓരോ കടന്നുകയറ്റത്തെയും അദ്ദേഹം ചെറുത്തു. തനിക്കുണ്ടാകുന്ന പ്രശസ്തിയില്‍നിന്നും ദൂരെ മാറിനിന്നു. പ്രശസ്തനാവാതിരിക്കാന്‍ ശ്രമിച്ചു പ്രശസ്തനായ ആളാണ് സലിന്‍ജര്‍ എന്ന് ഇയാന്‍ ഹാമില്‍ട്ടണ്‍ പറയുന്നു.

ജീവചരിത്രം രചിക്കാന്‍ ഹാമില്‍ട്ടണ്‍ നടത്തിയ ശ്രമത്തെ സലിന്‍ജര്‍ നേരിട്ടു. തന്റെ കത്തുകള്‍ പുസ്തകത്തില്‍ ഉപയോഗിക്കുന്നതിനെതിരെ കോടതിവിധി സമ്പാദിച്ചു. ഒടുവില്‍ 1988ല്‍ On Search of J.D.Salinjer എന്ന പേരില്‍ ഒരു പുസ്തകം ഹാമില്‍ട്ടണ്‍ പുറത്തിറക്കി.

1949ല്‍ സലിന്‍ജറിന്റെ Uncle wiggily in connecti cut എന്ന കഥ My foolish heart എന്ന പേരില്‍ സിനിമയായി. അതോടെ തന്റെ ഒരു കഥയും സിനിമയാക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനം കൈക്കൊണ്ടു.1955ല്‍ ഇറാനില്‍ അദ്ദേഹത്തിന്റെ കഥ ഉപയോഗിച്ചു സിനിമയുണ്ടാക്കി. അതു നിരോധിക്കണമെന്ന് അദ്ദേഹംഹം ആവശ്യപ്പെട്ടു. ഒടുവില്‍ അമേരീക്കയില്‍ അതിന്റെ പ്രദര്‍ശനം തടഞ്ഞു.

എത്രയോ വര്‍ഷങ്ങളായി സലിന്‍ജറിനെക്കുറിച്ച് ആര്‍ക്കും യാതൊരു അറിവും ഉണ്ടായിരുന്നില്ല.എഴുതിയതെല്ലാം ബാങ്ക് ലോക്കറില്‍ ഇരിക്കുകയാണെന്നും അദ്ദേഹം എന്നോ മരിച്ചുകഴിഞ്ഞിരിക്കുന്നു എന്നൊരു വാര്‍ത്തയും പരന്നിരുന്നു.

2000ത്തില്‍ സലിന്‍ജറിന്റെ ആദ്യഭാര്യയിലെ മകള്‍ മാര്‍ഗരറ്റ് ആന്‍ Dream catcher എന്ന ഓര്‍മ്മക്കുറിപ്പെഴുതി. അതില്‍ സലിന്‍ജര്‍ ചില ഒഴിയാബാധകളില്‍ പെട്ടിരിക്കുകയാണെന്ന് ആന്‍ പറഞ്ഞു. ഹോമിയോമരുന്നുകള്‍ നിരന്തരം കഴിക്കുന്നുണ്ടെന്നും സ്വന്തം മൂത്രം കുടിക്കാറുണ്ടെന്നും എഴുതി. അതിനു പക്ഷെ വിശ്വാസ്യത ഇല്ല. സലിന്‍ജറിന്റെ കത്തുകള്‍ ലേലം ചെയ്യാന്‍ ആന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

സലിന്‍ജര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുഎന്ന് ലോകം തിരിച്ചറിഞ്ഞത് 2009ല്‍ അദ്ദേഹം വീണ്ടും കോടതിയിലെത്തിയപ്പോഴാണ്. ഇത്തവണ തന്റെ നോവലിന്റെ തുടര്‍ച്ച വരുന്നതിനെ തടയാനാണ് സലിന്‍ജര്‍ ശ്രമിച്ചത്.ഒരു വക്കീല്‍ വഴിയാണ് സലിന്‍ജര്‍ തന്റെ നിശബ്ദത മുറിച്ചത്. സ്വീഡിഷ് എഴുത്തുകാരനായ ജോണ്‍ ഡേവിഡ് കാലിഫൊര്‍ണിയ 60 years : Coming through the Rye ഇറക്കാന്‍ തുടങ്ങിയപ്പോള്‍ സലിന്‍ജര്‍ തടഞ്ഞു.
ലോകത്തെ ഏകാന്തതയുടെ ജന്മം ജെറോം ഡേവിഡ് സലിന്‍ജര്‍ ഉപെക്ഷിച്ചിരീക്കുന്നു. തന്റെ ഏത് തരത്തിലുള്ള ജീവിതത്തിന് നേരെയും നടക്കുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടങ്ങളെ ചെറുക്കാന്‍ ഇനി അദ്ദേഹമില്ല. അതോ ഇനിയും തക്കീതിന്റെ ഒരു ചൂണ്ടുവിരലുമായി അടുത്ത ദശകത്തിലും പെട്ടന്നു പ്രത്യക്ഷപ്പെടുമോ?

അര നൂറ്റാണ്ടുകാലം അദ്ദേഹം എഴുതി ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുന്നത് ഏതുതരം പുസ്തകങ്ങളാവും.? ലോകം അദ്ദേഹത്തെ കണ്ടില്ല. പക്ഷെ ലോകത്തെ ഓരോ ചലനവും അറിഞ്ഞിരുന്ന സലിന്‍ജര്‍ തന്റെ ഏകാന്തധ്യാനങ്ങളില്‍ നിന്നും കഴിഞ്ഞ 50വര്‍ഷത്തെ ജീവിതം എങ്ങനെ കണ്ടിരിക്കും?
ചാപ്മാന്‍ അദ്ദേഹത്തിന്റെ ഒരു കഥാപാത്രമായിക്കാണുമോ? ചാപ്മാന്‍ എന്നെങ്കിലും ജയില്‍മോചിതനായാല്‍ ആദ്യം പോകുന്നത് സലിന്‍ജറിന്റെ കുഴിമാടത്തിലേക്കായിരിക്കുമോ? അദ്ദേഹമെഴുതി വച്ചിരിക്കുന്ന പുസ്തകങ്ങള്‍ എന്നു പുറത്തു വരും. ഭാര്യ കോളീന്നിനോട് അവസാനമായി സലിന്‍ജര്‍ എന്താവും പറഞ്ഞിരിക്കുക?
ജീവിച്ചിരുന്ന കാലത്ത് സലിന്‍ജര്‍ ആര്‍ക്കും പിടിതരാത്ത ഒരു അത്ഭുതമായിരുന്നു. മരണശേഷം എന്തു മഹാത്ഭുതങ്ങളാവും 21ആം നൂറ്റാണ്ടിനു വേണ്ടി അദ്ദേഹം കരുതിവച്ചിട്ടുണ്ടാവുക?
അത്Catcher in the Rye യെക്കാള്‍ വലിയ ഒന്നാവും തീര്‍ച്ച. സലിന്‍ജറിന്റെ ജീവിതത്തോളം നിഗൂഡവുമാവും.
നോവലില്‍ ഒരു ഭാഗത്ത് ഹോള്‍ഡന്‍ ഇങ്ങനെ പറയുന്നു. “ ഒരു പുസ്തകം വായിച്ചുകഴിയുമ്പോള്‍, അതെഴുതിയ ആള്‍ നിങ്ങളുടെ കഠിന സുഹൃത്തായിരുന്നെങ്കില്‍ എന്ന്, എപ്പോള്‍ വേണമെങ്കിലും ഫോണില്‍ വിളിക്കാനായെങ്കിലെന്ന് നിങ്ങള്‍ക്ക് തോന്നണം. പക്ഷെ എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല.”

സത്യമാണ്, അദ്ദേഹത്തിന്റെ സാഹിത്യജീവിതവും വ്യക്തിജീവിതവും അടുത്തുകാണാന്‍ ആഗ്രഹിച്ചവര്‍ എത്രയായിരുന്നു.
പക്ഷെ സലിന്‍ജര്‍........!
**********************
പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കപരിചിതനായ സലിന്‍ജറിനെ കുറിച്ച് പറയുകയും
അന്വേഷിച്ചുപോകാന്‍ പ്രേരണ നല്‍കുകയും ചെയ്ത നിഷിചേച്ചിയ്ക്ക് (കേരള യൂണിവേഴ്സിറ്റി) ഒരു കുടന്ന പൂവുകള്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് :- ഗൂഗിള്‍