Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Monday 30 August, 2010

സങ്കരയിനം


സങ്കരയിനം.

ഫ്രാൻസ് കാഫ്ക

എനിക്കൊരു വിചിത്രജീവിയുണ്ട്. പകുതി പൂച്ചക്കുട്ടിയും പകുതി ആടും ആയിട്ടുള്ള ഒന്ന്. വളരെക്കാലമായി എന്റെ കുടുംബത്തിലെ വിലപിടിപ്പുള്ള ഒന്നാണിത്. പക്ഷെ എന്റെ കാലത്താണ് അതിന് അല്പം പുഷ്ടിയൊക്കെ വന്നുതുടങ്ങിയത്.

മുൻ‌പൊക്കെ ഇതിനെ കണ്ടാൽ പൂച്ചക്കുട്ടിയെക്കാൾ ഒരു ആടായിട്ടാണ് തോന്നുക. ഇപ്പോൾ പൂച്ചയുടെയും ആടിന്റെയും അളവ് തുല്യമായി കാണുന്നു. പൂച്ചയിൽ നിന്നും നഖങ്ങളും തലയും കിട്ടിയപ്പോൾ ആടിന്റേതായി ഇതിനു കിട്ടിയത് രൂപവും വലുപ്പവുമാണ്.

മാന്യവും ജ്വലിക്കുന്നതുമായ അതിന്റെ രണ്ടു കണ്ണുകളിലും എന്തോ ഒന്ന് മൃദുവായി കിടക്കുന്നുണ്ട്. അതിന്റെ ചലനങ്ങൾ വളരെ നിശബ്ദവും നാണത്തോടെ ഒഴിഞ്ഞുമാറുന്ന തരത്തിലുമാണ്.

സൂര്യപ്രകാശമേൽക്കുമ്പോൾ ജനാലയ്ക്ക് താഴെയുള്ള ചെറിയ അലമാരയുടെ മുകളിൽ അത് ചുരുണ്ടുകൂടുകയും സന്തോഷംകൊണ്ട് ശബ്ദമുണ്ടാക്കുകയും ചെയ്യും. ഭ്രാന്തുപിടിച്ച ഒരു ജീവിയെപ്പോലെ പുൽ‌മൈതാനങ്ങളിൽ പിടിതരാതെ പാഞ്ഞുനടക്കും. അപ്പോൾ അതിനെ പിടിക്കുക ഏറെ ശ്രമകരമാണ്. പൂച്ചകളെ കാണുമ്പോൾ അത് ഓടിമറയും. പക്ഷെ ആടുകളെ കണ്ടാൽ ആക്രമിക്കാനുള്ള വ്യഗ്രത കാട്ടും.

നിലാവുള്ള രാത്രികളിൽ ഓടിന് പുറത്തുകൂടി നടക്കാനാണ് അതിന് ഇഷ്ടം. ‘മ്യാവൂ’ എന്ന ശബ്ദം ഉണ്ടാക്കുക അതിന് അസാധ്യം. മാത്രമല്ല എലിയെ ഭയവുമാണ്. കോഴിക്കൂടിനടുത്ത് മണിക്കൂറുകളോളം അത് പതിയിരിക്കും.പക്ഷെ, ഇതുവരേയ്ക്കും കൊലപാതകം നടത്താനുള്ള ഒരു അവസരംകൈവന്നിട്ടില്ല.

ഞാൻ അതിന് ഏറ്റവും പ്രിയപ്പെട്ട മധുരമുള്ള പാലൂട്ടുമായിരുന്നു. ഇരപിടിയ്ക്കാനുള്ള തേറ്റപ്പല്ല്ലുകളുപയോഗിച്ച് അതെല്ലാം ഒറ്റയടിക്ക് നക്കിയെടുക്കുമായിരുന്നു.

സ്വാഭാവികമായും ഈ ജീവി കുട്ടികൾക്ക് കൌതുകകരമായ ഒരു കാഴ്ചവസ്തുവായി. ഞായറാഴ്ച രാവിലെയാണ് സന്ദർശനസമയം. ഞാൻ ഈ ചെറുജീവിയെയും മടിയിൽ വച്ചങ്ങനെ ഇരിക്കും. അയൽ‌പക്കത്തുള്ള കുട്ടികളെല്ലാം എന്റെ ചുറ്റും കൂടി നിൽക്കും. ഇനി കേട്ടിട്ടില്ലാത്ത കുറേ ചോദ്യങ്ങളാണ് വരുന്നത്. ആർക്കും ഉത്തരം നൽകാൻ കഴിയാത്ത ആ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഞാൻ ശ്രമവും നടത്താറില്ല.മറ്റു വിശദീകരണങ്ങളൊന്നും നൽകാതെ, എന്റെ കൈയിലിരിക്കുന്നതിനെപ്പറ്റി എല്ലാമറിയാമെന്ന ഭാവത്തിൽ ഗൌരവത്തോടെ ഞാനിരിക്കും.

ചില സമയത്ത് കുട്ടികൾ പൂച്ചകളെക്കൂടി ഒപ്പം കൊണ്ടുവരും. ഒരിക്കൽ രണ്ട് ആടുകളെയും കൊണ്ട് വന്നുനോക്കി. പക്ഷെ അവരുടെ പ്രതീക്ഷ അസ്ഥാനത്തായി. പരസ്പരം തിരിച്ചറിയുന്നതിന്റെ യാതൊരു രംഗവും അരങ്ങേറുകയുണ്ടായില്ല. ആ മൃഗങ്ങൾ ശാന്തതയോടെ മൃഗനേത്രങ്ങൾ കൊണ്ട് പരസ്പരം നോക്കുകയും തങ്ങളുടെ നിലനില്പ് ദൈവം നൽകിയ ഒരു സത്യമാണെന്ന് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു.

എന്റെ മടിയിലിരിക്കുന്നത് അതിനിഷ്ടമാണ്. അപ്പോൾ അതിനു ഭയം തോന്നുകയോ വേട്ടയാടണമെന്ന ചിന്ത ഉണ്ടാവുകയോ ചെയ്യില്ല. ഞാൻ അതിനെ എന്നിലേക്ക് ചേർത്ത് അമർത്തുമ്പോൾ അത് അതീവ സന്തുഷ്ടനാകുന്നു. വളർത്തിക്കൊണ്ടുവന്ന ഞങ്ങളുടെ കുടുംബത്തോട് അതിനു വളരെ അടുത്ത ബന്ധമാണുള്ളത്. ഒരുപക്ഷെ അത് അപൂർവ്വമായ ആത്മാർത്ഥതയുടെ സൂചന മാത്രമാവില്ല.ലോകത്തിൽ ഒരേയൊരു രക്തബന്ധം മാത്രമല്ലാതെ എണ്ണമറ്റ ഇതരബന്ധങ്ങൾ ആഗ്രഹിക്കുന്ന ഒരു ജന്തുവിന്റെ സഹജവാസന കൂടിയാകാം. അതുകൊണ്ടുതന്നെ ഞങ്ങൾ നൽകുന്ന സംരക്ഷണം അത് പവിത്രമായിട്ടാണ് കാണുന്നതെന്ന് തോന്നുന്നു.

എന്നെ പിരിയാതെ, എപ്പോഴും എന്റെ കാലിനുചുറ്റും കറങ്ങിതിരിഞ്ഞ്, എന്നെ മണത്തുകൊണ്ടത് നടക്കുമ്പോൾ, ചില നേരങ്ങളിൽ എനിക്ക് ചിരിയടക്കാതിരിക്കാൻ കഴിയില്ല. അവനിലെ ആടിലോ പൂച്ചയിലോ മാത്രം സന്തുഷ്ടനാവാതെ ചിലപ്പോൾ ഒരു പട്ടിയായി പെരുമാറാനും ശ്രമിക്കാറുണ്ട്. സത്യത്തിൽ അത് അത്തരത്തിലൊന്നാണന്ന് ഞാൻ കരുതുന്നു. അതിന്റെയുള്ളിൽ ഈ രണ്ടു ജീവികളുടെയും അസ്വസ്ഥത അനുഭവപ്പെടുന്നതായി എനിക്ക് തോന്നാറുണ്ട്. അതായത് ആടിന്റെയും പൂച്ചയുടെയും വാസനകൾ മാറ്റിയെടുക്കാനുള്ള ഒരു ശ്രമം. അതുകൊണ്ടാവണം സ്വന്തം പുറന്തൊലിക്കുള്ളിൽ അത് ഈ അസന്തുഷ്ടികളെല്ലാം അനുഭവിക്കുന്നത്.

ഒരുപക്ഷെ ഒരു ഇറച്ചിവെട്ടുകാരന്റെ കത്തി ഈ ജീവിയെ സ്വതന്ത്രനാക്കിയേക്കും. പക്ഷെ എനിക്കത് ഒഴിവാക്കിയേ പറ്റൂ. എന്തെന്നാൽ അത് കുടുംബപരമായുള്ള വിലപിടിപ്പുള്ള സ്വത്താണ്.

ഒരിക്കൽ ഒരു കൊച്ചുകുട്ടി അവന്റെ അച്ഛന്റെ കൈയിലുണ്ടായിരുന്ന ഒരേയൊരു പാരമ്പര്യ സ്വത്തായ പൂച്ചയെ സ്വീകരിച്ചു. അതുവഴി അവൻ ലണ്ടൻ നഗരത്തിന്റെ മേയറായി. എന്റെയീ ‘മൃഗ‘ ത്തെക്കൊണ്ട് ഞാൻ എന്തായിത്തീരും? എവിടെ പരന്നുകിടക്കുകയാണ് ആ ബൃഹത്തായ നഗരം?

(സിഗ്നേച്ചർ ഓഫ് കേരള-ഡിസംബർ2005)

പരിഭാഷ: എൻ.ബി.സുരേഷ്.

56 comments:

Abdulkader kodungallur said...

ഒരിക്കലും ഒരു മൊഴിമാറ്റക്കഥയാണിതെന്നു പറയാന്‍ പറ്റാത്ത അത്രയും ലളിത സുന്ദരമായി കഥയുടെ ആത്മാവിനെ മനോഹരമായി ഒപ്പിയെടുത്തു വെച്ചിരിക്കുന്നു. കഫ്ക്ക യുടെ കഥകള്‍ മൊഴിമാറ്റം നടത്തുക എന്നാല്‍ അസാധാരണമായ അഭ്യാസം പ്രകടിപ്പിക്കുന്നതിന് തുല്യമാണ്. കാലാനുവര്‍ ത്തിയായ കഥാ തന്തുക്കളെ കഥാകാരന്‍ തെളിച്ച വഴികളിലൂടെ പരിക്കുകളേല്‍ക്കാതെ ലക്ഷ്യത്തിലെത്തിക്കുക എന്ന തീവ്ര യജ്ഞത്തില്‍ ശ്രീ എന്‍. ബി .സുരേഷ് എന്ന മെയ്‌ വഴക്കമുള്ള അഭ്യാസി അനായാസം വിജയിച്ചിരിക്കുന്നു. മലയാളത്തിന്റെ ശരീരത്തിലും ഉള്ളറകളിലും സ്നേഹപൂര്‍വ്വം അള്ളിപ്പിടിച്ചിരിക്കുന്ന ഉത്തരാധുനികന്‍മാരെ കുറിച്ചാണോ കാഫ്ക പറയുന്നത് എന്ന് ചിന്തിച്ചുപോയാല്‍ അതിന്‍റെ ലാഭ വിഹിതവും സുരേഷ് മാഷിന്റെ കണക്കില്‍ പെടും .

Muralee Mukundan , ബിലാത്തിപട്ടണം said...

ഫ്രാൻസ് കാഫ്കയുടെ ഈ കഥ എന്നോവായിച്ചതിൽ ഇപ്പോഴുമത് വേറിട്ടുനിന്നതിന്റൽദ്ഭുതം ഈ മൊഴിമാറ്റത്തിലൂ‍ടെ ഇരട്ടിച്ചുവോ എന്നൊരു സംശയം...!

അത്ര തന്മയത്വമായെല്ലേ മാഷിതിനെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്....

Vayady said...

ശ്രദ്ധയോടെ, കഥയുടെ ആത്മാവ് കൈവിടാതെ തർജ്ജമ ചെയ്തിരിക്കുന്നു.
അഭിനന്ദങ്ങള്‍.

Pranavam Ravikumar said...

I saw a good flow of thoughts... Also I like the way you concluded.

Keep Writing Sir!

Regards

Kochuravi :-)

perooran said...

nice transalation........

പട്ടേപ്പാടം റാംജി said...

എന്തെന്നാൽ അത് കുടുംബപരമായുള്ള വിലപിടിപ്പുള്ള സ്വത്താണ്.


നല്ല കുറേ പരിഭാഷകള്‍ നല്‍കുന്നതിന്‌ അഭിനന്ദനങ്ങള്‍..

മുകിൽ said...

ഫ്രാൻസ് കാഫ്ക വായിക്കപ്പെടേണ്ട ഒരു എഴുത്തുകാരനാണ്. പരിചയപ്പെടുത്തലിനു നന്ദി, സുരേഷ്.

the man to walk with said...

translation അസ്സലായി ..ഇതു പോലെ യുള്ള സങ്കരജാതികളെ എളുപ്പം തിരിച്ചറിയാനാവുന്നു..

the man to walk with said...

translation അസ്സലായി ..ഇതു പോലെ യുള്ള സങ്കരജാതികളെ എളുപ്പം തിരിച്ചറിയാനാവുന്നു..

ആളവന്‍താന്‍ said...

Nince presentation....

സ്മിത മീനാക്ഷി said...

നന്നായി.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

Identity crisis...!!
പരിഭാഷ നന്നായി. നന്ദി.

ഭാനു കളരിക്കല്‍ said...

ലോകത്തിൽ ഒരേയൊരു രക്തബന്ധം മാത്രമല്ലാതെ എണ്ണമറ്റ ഇതരബന്ധങ്ങൾ ആഗ്രഹിക്കുന്ന ഒരു ജന്തുവിന്റെ സഹജവാസന കൂടിയാകാം.

ഭാനു കളരിക്കല്‍ said...

ഒരു മലയാള കഥ എന്ന് തോന്നിക്കും വണ്ണം തന്നെ എഴുതി. മാത്രവുമല്ല കഥകളുടേയും കവിതകളുടേയും ഈ തെരഞ്ഞെടുപ്പു തന്നെ അഭിനന്ദനം അര്‍ഹിക്കുന്നു.

Jishad Cronic said...

പരിഭാഷ നന്നായി...

Faisal Alimuth said...

ആസ്വദിച്ച് വായിച്ചു...!

Unknown said...

ഇത്തരം പരിഭാഷകള്‍ ഇനിയും നടത്തണം.
എന്നെ പോലുള്ളവര്‍ക്ക് ലോക ക്ലാസ്സിക്കുകള്‍ ഇങ്ങനെയെങ്കിലും വായിക്കാമല്ലോ.

അഭിനന്ദനങ്ങള്‍.

Sabu Hariharan said...

ഇരപിടിയ്ക്കാനുള്ള തേറ്റപ്പല്ല്ലുകളുപയോഗിച്ച് അതെല്ലാം ഒറ്റയടിക്ക് നക്കിയെടുക്കുമായിരുന്നു.

പല്ലുകൾ ഉപയോഗിച്ച്‌ നക്കിയെടുക്കുക...ശ്രദ്ധിക്കൂ..

ക്ഷമിക്കുക..കാഫ്ക ഉദ്ദേശിച്ചത്‌ എന്താണെന്ന് മനസ്സികാത്തത്‌ കൊണ്ട്‌.. അഭിപ്രായം എഴുതുന്നില്ല...

ഇതിനു മുമ്പ്‌ ജിബ്രാന്റെ കഥകൾ മൊഴി മാറ്റം നടത്തിയത്‌ വായിച്ചു..
ജിബ്രാൻ ഉദ്ദേശിച്ചത്‌ എന്താണെന്ന് വ്യക്തമായില്ല..

പലവിധത്തിൽ വ്യാഖ്യാനിക്കാം എന്ന് തോന്നുന്നു..
ഞാൻ അതു വെറുതെ ഒരു രസത്തിന്‌ എഴുതി നോക്കി..
വ്യാഖ്യാനങ്ങൾ സ്വയം സങ്കൽപ്പിച്ചതിന്‌ എണ്ണം കൂടിയോ എന്നു സംശയം തോന്നിയടത്ത്‌ നിർത്തി!
പിന്നീട്‌ തോന്നി എന്റെ വ്യാഖ്യാനങ്ങൾ ഓരോന്നും തികച്ചും വ്യത്യസ്തമായ പുതിയ കഥകൾ
എഴുതാൻ സഹായകമാകും എന്നും!

ഓരോ കഥയേക്കുറിച്ചും വായനക്കാർ അവർ മനസ്സിലാക്കിയത്‌ എന്തെന്ന് എഴുതിയാൽ (സുരേഷിനും) അതു
ഒരു നല്ല ബൗദ്ധിക അഭ്യാസം ആയിരിക്കും എന്നു തോന്നുന്നു..
അതു പുതിയ രീതിയിൽ ആരോഗ്യകരമായ ഒരു സാഹിത്യ ചർച്ചയ്ക്ക്‌ വഴിതെളിക്കും എന്നൊരു തോന്നൽ..

വരയും വരിയും : സിബു നൂറനാട് said...

വളരെ നന്നായി, ഒഴുക്കോടെ വായിച്ചു..
നന്ദി മാഷേ :-)

രാജേഷ്‌ ചിത്തിര said...

വളരെ നല്ല,
വളരെയധികം വിജയിച്ച
ഒരു ശ്രമത്തിനു നന്ദി.

Manoraj said...

കാഫ്കയുടെ ഒര്‍ജിനല്‍ കഥ വായിച്ചിട്ടില്ല. എങ്കിലും ഇത് എനിക്കിഷ്ടായി

അനില്‍കുമാര്‍ . സി. പി. said...

ഒരു മൊഴിമാറ്റ കഥയുടെ വിരസത അല്പം പോലും തോന്നിപ്പിക്കാത്ത കഥ.കാഫ്കയുടെ കഥയെ കുറേക്കൂടി പ്രിയപ്പെട്ടതാക്കുകയും ചെയ്തു.

Mohamed Salahudheen said...

ഭാഷയുടെ സൌന്ദര്യം ഒടുക്കംവരെ. വിവര്ത്തനത്തിനു നന്ദി

ശ്രീനാഥന്‍ said...

ഈ കഫ്ക മൂത്താര് (വികെഎൻ) എന്തിനെ കുറിച്ചാണ് സുരേഷ് പറയുന്നത്, മനുഷ്യനിലെ പതിയി രിക്കുന്ന ഒന്നിലേറെ വ്യക്തിത്വങ്ങളെ കുറിച്ചും, അതുണ്ടാക്കുന്ന സ്വത്വപ്രതിസന്ധി (കെ ഇ എൻ) ക്കുറിച്ചും ആണൊ? ആ ഒരു സമയം അങ്ങനെ വായിക്കാമായിരിക്കുമല്ലേ?

Unknown said...

സുരേഷ് നന്നായി ചെയ്യ്തു കേട്ടോ ..കഥയുടെ അന്ത സത്ത ചോര്‍ന്നു പോവാതെ ........

ചാണ്ടിച്ചൻ said...

സുരേഷേട്ടാ...
ഇതൊരു പരിഭാഷയാണെന്ന് തോന്നിയേ ഇല്ല...അത്ര അനായാസം...

Sukanya said...

ഭാഷയ്ക്ക്‌ അതിരുകളില്ല. ചിന്തിപ്പിക്കുന്ന ഒരുകഥ. നന്നായി മലയാളത്തില്‍ പറഞ്ഞു.

Anees Hassan said...

സുരേഷേട്ടാ...
പകുതി പൂച്ചക്കുട്ടിയും പകുതി ആടും ആയിട്ടുള്ള
ഒരു സ്വപ്നവും ഉറക്കത്തില്‍ പിന്തുടരുന്നുട്

ദീപുപ്രദീപ്‌ said...

വായിച്ചുകഴിഞ്ഞ്, താഴെ പരിഭാഷ എന്നു കണ്ടപ്പോള്‍ ആശ്ചര്യം തോന്നി കേട്ടോ. കഥയെ മനോഹരമാക്കാന്‍ തക്ക വരികള്‍ തിരഞ്ഞെടുത്തിരിക്കുന്നു, ഇഷ്ടമായി.പ്രത്യേകിച്ചും ഈ വരി,

"ലോകത്തിൽ ഒരേയൊരു രക്തബന്ധം മാത്രമല്ലാതെ എണ്ണമറ്റ ഇതരബന്ധങ്ങൾ ആഗ്രഹിക്കുന്ന ഒരു ജന്തുവിന്റെ സഹജവാസന കൂടിയാകാം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സുരേഷേട്ടാ..
ആദ്യായിട്ടാ ഇവിടെ വരുന്നത്...
കാഫ്കയുടെ കഥ ഞാന്‍ വായിച്ചിട്ടില്ല..
നല്ല അവതരണം...
ആശംസകള്‍..

ജയരാജ്‌മുരുക്കുംപുഴ said...

itharam manoharamaaya kadhakal parichayappeduthunnathinu nandhi... oryiram abhinandhanangal.....

വിരോധാഭാസന്‍ said...

അനിതരസാധാരണമായ അവതരണം അവധാനതയോടെ എഴുതി ഫലിപ്പിക്കുന്നതില്‍ മികവ് കാട്ടി എന്ന് പറയുന്നതില്‍ അത്യുക്തി ഒട്ടുമേയില്ല.

അഭിനന്ദനങ്ങള്‍..!!

Kalavallabhan said...

ഇറച്ചിവെട്ടുകാരന്റെ കത്തിയെ അതിജീവിച്ച്
അരുമ(?) യോടെ വളർത്തികൊണ്ടു വരുന്നത് എന്തിനെന്ന് അവസാനം മനസ്സിലായി.
അത്യാഗ്രഹം
അത്രമാത്രം.
കഥ നന്നായിട്ടുണ്ട് (പരിഭാഷപ്പെടുത്തിയത്).

ഗീത said...

എന്തിനെ വച്ചും നേട്ടം കൊയ്യാനുള്ള മനുഷ്യന്റെ ത്വരയെ ആണോ ഈ കഥയില്‍ പ്രതിപാദിക്കുന്നത്? ആ ജീവിയെ സ്നേഹിക്കുക എന്നതിനേക്കാള്‍ അതിനെക്കൊണ്ട് എന്തുപകാരം ഉണ്ടാകും എന്നാണ് ചിന്ത അല്ലേ?

ഒറിജിനല്‍ വായിച്ചിട്ടില്ല. പരിഭാഷ ഇഷ്ടമായി.

ഗീതാരവിശങ്കർ said...

നല്ലൊരു വായന സമ്മാനിച്ചതില്‍ സന്തോഷം .

വിമൽ said...

പ്രിയ എൻ.ബി.എസ്സ്….തുറന്ന് പറയട്ടെ..കാഫ്കയെ പരിചയപ്പെടുത്തിയത് താങ്കളാണ്..
(ആ പേര് ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും..)..സാമ്പ്രദായികതയുടെ വരമ്പുകൾ ഭേദിച്ച് തീർത്തും വ്യത്യസ്തമായ ശൈലി…ഒരു മനുഷ്യനുള്ളിൽ എത്ര മനുഷ്യർ എന്ന പ്രശസ്തമായ വാചകം ഓർമ്മ വരുന്നു…സ്വത്വപ്രതിസന്ധിയുണ്ടാക്കുന്ന ആത്മസംഘർഷം ഭീകരമാണ്….
പരിഭാഷ തീർച്ചയായും വെല്ലുവിളിതന്നെയാണ്..എല്ലാവിധ ആശംസകളും നേരുന്നു.

Jithin Raaj said...

സുരേഷേട്ടാ ആശംസകള്‍

http://www.tkjithinraj.co.cc/

നോക്കുമെന്ന് കരുതുന്നു

ശ്രദ്ധേയന്‍ | shradheyan said...

പരിഭാഷയുടെ 'ഭാഷ' ശരിക്കും ആവാഹിച്ചിട്ടുണ്ട്. ഇത്തരമൊരു സങ്കരയിനം എന്റെ ഉള്ളില്‍ തന്നെ ഉണ്ടല്ലോ എന്നാണിപ്പോള്‍ ചിന്ത!

കുസുമം ആര്‍ പുന്നപ്ര said...

കാഫ്കയുടെ കഥയെ
പരിചയപ്പെടുത്തിയതിന് ഒരുപാടു നന്ദി.
ഇതില്‍ എന്താണ് ആ വലിയ കഥാരന്‍ ഉദ്ദേശിച്ചത്????
മനുഷ്യനിലുള്ള virtual personality യെ ആണോ?ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട് . ആടിനെ പട്ടിയാക്കുന്ന പരിപാടി എടുക്കരുതേയെന്ന്...

Wash'Allan JK | വഷളന്‍ ജേക്കെ said...

സുരേഷ്, കാഫ്കയുടെ ഈ കഥ പരിചയപ്പെടുത്തിയതിനു ഏറെ നന്ദി.
പരിഭാഷ വളരെ ആസ്വദിച്ചു (രസം പിടിച്ചിട്ടു ഞാന്‍ A Crossbreed എന്ന മൂല കൃതിയുംവായിച്ചു)

"ഒരിക്കൽ ഒരു കൊച്ചുകുട്ടി അവന്റെ അച്ഛന്റെ കൈയിലുണ്ടായിരുന്ന ഒരേയൊരു പാരമ്പര്യ സ്വത്തായ പൂച്ചയെ സ്വീകരിച്ചു. അതുവഴി അവൻ ലണ്ടൻ നഗരത്തിന്റെ മേയറായി."

പരമ്പരാഗതമായി കിട്ടിയ ദ്വന്ദവ്യക്തിത്വം (അല്ലെങ്കില്‍ ബഹുമുഖ) ആണ് സംഗതി എന്ന് തോന്നുന്നു. അല്ലെ?

jayaraj said...

കഥ നന്നായിരിക്കുന്നു. അവിടെ വന്നതിനും കമന്‍റ് ഇട്ടതിനും നന്ദി

എന്‍.ബി.സുരേഷ് said...

വേശ്യയായിരുന്നെന്റെ
മുതുമുതുമുത്തശ്ശി
പെണ്ണായിരുന്നെങ്കിൽ
ഞാനും
വേശ്യയായേനെ.
വിടനായിരുന്നെന്റെ
മുതുമുതുമുത്തശ്ശൻ
ആണായിരുന്നെങ്കിൽ
ഞാനും
വിടനായേനേ.
(ഞാൻ -കെ.ജി.ശങ്കരപ്പിള്ള)

ജേക്കേ, ഇതിൽ കൂടുതൽ വിശദീകരണം വേണോ.

മൂലകൃതിയിൽ നിന്നും വളരെ അകലെ അല്ലല്ലോ എന്റെ പരഭാഷ അല്ലേ?

ഒരു യാത്രികന്‍ said...

നല്ല മൊഴിമാറ്റം...ഹൃദ്യമായി...സസ്നേഹം

jayanEvoor said...

കഥയും മൊഴി മാറ്റവും ഇഷ്ടപ്പെട്ടു....

കാലാതിവർത്തിയായ രചന.

Umesh Pilicode said...

നന്നായിരിക്കുന്നു മാഷെ

Sureshkumar Punjhayil said...

Manoharam, Ashamsakal...!!!

പ്രയാണ്‍ said...

kathayum munpezhuthiya kavithayum vaayichchu.......
കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
ദയവായ് ഒന്നു പറഞ്ഞുതരൂ.enna varikal manassil thatti....... kathayute orijinal vaayichittilla...... ennaalum katha ishtamaayi. enthine engineyokke upayogikkaamenna nammute swaarthatha.........

ശ്രീ said...

നല്ല തര്‍ജ്ജമ, മാഷേ

Hari | (Maths) said...

ആടിന്റേയും പൂച്ചയുടേയും സവിശേഷതകളുള്ള പൂച്ച മനുഷ്യനെ പ്രതിനിധാനം ചെയ്യുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിഭിന്ന സ്വഭാവം കാണിക്കുന്നത് തന്നെ ഉദാഹരണം. കീഴ്പ്പെടുത്താനാവുക സ്നേഹം കൊണ്ടു മാത്രം.

പരിഭാഷയാണെന്ന് തോന്നാനാവാത്ത വിധം വൈദഗ്ധ്യത്തോടെയുള്ള പദവിന്യാസം.

Echmukutty said...

തർജ്ജമ നന്നായി.
കാഫ്ക എന്നും പ്രിയപ്പെട്ടവൻ തന്നെ.
നന്ദി.

Ranjith chemmad / ചെമ്മാടൻ said...

കഥാകാരനും പരിഭാഷകനും കഥാപാത്രങ്ങളും തമ്മിലുള്ള ഒരു വിനിമയം, മുഴച്ചു നില്‍ക്കാത്ത യോജിപ്പുകളുലൂടെ അനായാസം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു....
നന്ദി....

വഴിപോക്കന്‍ | YK said...

മാഷെ, ഈ വിവര്‍ത്തനത്തെ പറ്റി പറയാന്‍ എനിക്ക് ചെറിയൊരു അര്‍ഹതയുണ്ട്. കാഫ്കയുടെ ഭാഷയില്‍ തന്നെ ഞാനത് വായിച്ചിരുന്നു, കഥയുടെ വ്യത്യസ്തതയും എനിക്ക് നന്നായി ഇഷ്ടപ്പെടുന്ന ശൈലിയും കൊണ്ടാകാം ഇന്നും അതു മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. eine kreuzung ജര്‍മനില്‍ നിന്നും ഇംഗ്ലീഷ് വഴി(?) മലയാളത്തിലേക്കു മാറ്റിയിട്ടും കാഫ്കയുടെ ശൈലി ചോര്‍ന്നുപോകാതെ നിലനിര്‍ത്താന്‍ എങ്ങിനെ കഴിയുന്നു മാഷെ...?
**മൊഴിമാറ്റം നടത്തുമ്പോള്‍ കഥാകാരനെ പരിചയപ്പെടുത്തി ഒരു പാരഗ്രാഫ് ഇട്ടാല്‍ വായനക്കാര്‍ക്ക് മുതല്‍ക്കൂട്ടാവും എന്ന് വിശ്വസിക്കുന്നു.

siya said...

കഥയും ,കഥപറയുന്ന ഒഴുക്കും നന്നായിരിക്കുന്നു .ഇനിയും ഒരുപാട് എഴുതണം ..

Unknown said...

\Ãv aebmfn¯apÅ sambnamäw

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇതിനു കമന്റ് ഇടാന്‍ ഉള്ള അറിവു എനിക്കില്ല. പിന്നെ മലായാളത്തില്‍ തര്‍ജ്ജമ ചെയ്തതു കൊണ്ട് ഈ സുന്ദരമായ കഥ എനിക്കു വായിക്കാന്‍ കഴിഞ്ഞു. നന്ദി.
ഈ കഥാകൃത്ത് ഇതു എഴുതുമ്പോള്‍ എന്തായിരുന്നു ഉദ്ദേശിച്ചിരുന്നത്?”സ്വന്തം പുറന്തൊലിക്കുള്ളിൽ അത് ഈ അസന്തുഷ്ടികളെല്ലാം അനുഭവിക്കുന്നത്.“
ഇവിടം വായിക്കുമ്പോള്‍ ശരിക്കും ഒരു മനുഷ്യന്‍ തന്നെയാണ് ആ ജീവി എന്നു തോന്നിപ്പോയി എനിക്കു.

സുന്ദരമായ പരിഭാഷകള്‍ മലയാളം മാത്രം അറിയാവുന്ന എനിക്കു ഒരു അനുഗ്രഹം ആണ്.
കൂടിതല്‍ പ്രതീക്ഷിക്കുന്നു.
എല്ലാ ആശംസകളും.......

പാവപ്പെട്ടവൻ said...

അതുകൊണ്ടുതന്നെ ഞങ്ങൾ നൽകുന്ന സംരക്ഷണം അത് പവിത്രമായിട്ടാണ് കാണുന്നതെന്ന് തോന്നുന്നു.

കാഫ്കകെ എന്തായിരിക്കും കരുതിയത്‌ മനുഷ്യനില്‍ നിന്ന് ചിന്തയുടെ സുക്ഷമത വല്ലാണ്ട് തന്റെ യജമാനാട് വളര്‍ത്തു മൃഗങ്ങള്‍ കാട്ടുന്നു എന്നാണോ ?