Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Monday 30 July, 2012

ഓണനിലവിളി


പൂവുനുള്ളാൻ പോയ മകൾ
ഇതുവരെ മടങ്ങിവന്നില്ല.
മഞ്ഞുകണങ്ങൾക്ക് പകരം
പുകപടർന്ന ആകാശത്തിനു ചുവട്ടിലേയ്ക്ക്
അവൾ ഇറങ്ങിപ്പോയിട്ട്
നാഴികകൾ എത്രയോ ആയി.
പോകുന്നതിനുമുൻപ്
തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ
അവളെന്റെ നെറുകയിൽ വച്ചു.
പോകുന്ന വഴിയിൽ
അയൽഫ്ലാറ്റുകളുടെ വാതിലുകളിൽ
അവൾ മുട്ടിവിളിക്കുന്ന നേർത്ത ഒച്ച
എന്റെ ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്
ഒളിച്ചു കടക്കുന്നുണ്ടായിരുന്നു.
ആരും അവളോടൊപ്പം
പോയിരിക്കാനിടയില്ല.
അത്തം പിറന്നിട്ടും അവൾ വന്നില്ല.
ഏതു വേലിപ്പടർപ്പിൽ കുരുങ്ങിയാവോ?
പുഴയോരത്തൊന്നും അവളുടെ കാല്പാടില്ല.
കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?
കറുകനാമ്പ് തപസ്സ് ചെയ്യുന്ന
വയൽ‌വരമ്പ് വഴിപറഞ്ഞു തന്നില്ല
ആഴക്ക് മൂഴക്ക് പൂവിറുക്കാൻ
അവൾ എത്ര കാതം നടന്നിരിക്കണം.
ഫ്ലാറ്റായ ഫ്ലാറ്റുകളിലൊക്കെ
ഓണം വന്ന ഒച്ച ചാനലുകളിൽ
പൂവിളിയുമായെത്തി.
മകൾ അപ്പോഴും വന്നിട്ടില്ല.
ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?
അവൾ
ഒരു തകർന്ന പൂക്കളമായ് മാറുമോ?
ആരോട് ചോദിക്കാൻ.
കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
ദയവായ് ഒന്നു പറഞ്ഞുതരൂ.
ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?
കുട്ടികൾക്ക് കണ്ണുതെളിയുമ്പോൾ
മനസ്സ് കുരുടിയവർ അന്ധരാവും
എന്ന ചൊല്ല് നേരോ മാലോകരേ?
ആരാണ് ഉത്തരം ചൊല്ലുന്നത്....
പറയൂ
ഓരോ വീടും ഉച്ചത്തിൽ
കരഞ്ഞാർക്കുന്നത് കേൾക്കുന്നില്ലേ?

(ഓണപ്പതിപ്പ് 2010)


ഓണം വരുകയല്ലെ ഒരു  റീപോസ്റ്റ്‌ 

18 comments:

Kalavallabhan said...

2010നു ശേഷം ഇത്‌ രണ്ടാംവട്ടം ആണ്‌ ഇറങ്ങാൻ മടിച്ചു നിൽക്കുന്ന ഈ രൂപം കാണുന്നത്‌.
മാവേലി പോലും വർഷത്തിലൊരിക്കൽ തിരിച്ചെത്തും.
ഇതേ വിഷയത്തിൽ ഞാനെഴുതിയ "വേവലാതി" എന്ന കവിതയിലെ അവസാന രണ്ടുവരികൾ ഇവിടെ കുറിക്കട്ടെ :

കാത്തിടേണയീശ എൻപൊന്മകളെ
കാഴ്ച്ചയുള്ളന്ധന്മാരേറും നാട്ടിൽ."

ഈ വർഷത്തെ ആദ്യ ഓണാശംശകൾ താങ്കൾക്കും പിച്ചവെച്ചു നടക്കുന്ന ഓരാൾ കൂടെയുണ്ടല്ലോ ആ ആൾക്കുമാകട്ടെ.
"ഓണാശംസകൾ"

റോസാപ്പൂക്കള്‍ said...

"ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?"

എത്രയോ അമ്മമാര്‍ നെഞ്ചില്‍ നേരിപ്പോടുമായി....

പട്ടേപ്പാടം റാംജി said...

ഈ അസ്വസ്ഥതകള്‍ എന്നാനവസാനിക്കുക? ഈ കാത്തിരിപ്പിന് ഒരന്ത്യമില്ലേ.......
വളരെ നാളായല്ലോ മാഷേ.

mini//മിനി said...

നഷ്ടപ്പെട്ടത്, ഒരിക്കൽ വിട്ടുപോയത് തിരികെ കിട്ടുന്നത് അപൂർവ്വമാണല്ലൊ,, ദു:ഖം മാത്രം ബാക്കിയാവുന്നു.

ajith said...

സുരേഷ് മാഷെ,
വല്ലപ്പോഴുമെങ്കിലും ഇങ്ങിനെ കാണുന്നതില്‍ സന്തോഷം

വീകെ said...

പോസ്റ്റാനെന്തിത്ര താമസം മാഷേ
മാസത്തിലൊരിക്കലെങ്കിലും വേണ്ടാ-
ത്രൈമാസവും പറന്നുപോയ്,പിന്നെ
കാടാറുമാസമെന്നീക്കണക്കിത്തിരി-
കഠിനമെൻ പ്രിയ ബ്ലോദരാ...!

ഈയിടെയായി ഇത്തരം കാണാതാകൽ, കുട്ടികൾ മാത്രമല്ല സ്ത്രീകളും കൂടിവരുന്നതായി കാണുന്നു. ആർക്കുമില്ല ഒരു വ്യക്തമായ മറുപടി..
(ബ്ലോദര = ബ്ലൊഗ് സഹോദരാ)

Manoraj said...

കാലീകമായ ഒരു കവിത..

Echmukutty said...

ഇത്ര വലിയ ഇടവേള വേണ്ട എന്ന് തോന്നുന്നു.

കവിതയെപ്പറ്റി എന്തു പറയും ഞാൻ? അസ്വസ്ഥത, സങ്കടം, പേടി.....

മുകിൽ said...

മുമ്പും വായിച്ചു പതറിനിന്ന കവിത...

Sidheek Thozhiyoor said...

മനസ്സ് കുരുടിയവർ അന്ധരാവും
എന്ന ചൊല്ല് നേരോ മാലോകരേ?
അങ്ങനെ ആണോ മാഷേ ?

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട്.ഈ ആശങ്കകൾ,അസ്വസ്ഥതകൾ.ഉൽക്കണ്ഠകൾ മുമ്പ് വായിച്ചതാണെന്നു തോന്നുന്നു

rajeshkalakaran said...

കൊള്ളാമല്ലോ ചേട്ടാ നന്നായിട്ടുണ്ട് ...........

lekshmi. lachu said...

kavitheyeppatti paryaan njaan aalalla

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

ഭാനു കളരിക്കല്‍ said...

ആശങ്കകളുടെ ഈ മനസ്സില്‍ ഇനിയും കവിതകള്‍ വിരിയട്ടെ.

Unknown said...

വളരെ നന്നായി എഴുതി

ഓണാശംസകള്‍
http://admadalangal.blogspot.com/

kanakkoor said...

ഡിയര്‍ സുരേഷ്, നന്നായിരിക്കുന്നു . ഓണത്തിന് വായിച്ച നല്ല കവിതകളില്‍ ഒന്ന്.
റീ പോസ്റ്റ്‌ ചെയ്തതിനു നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യപോസ്റ്റിൽ കമന്റിയിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നൂ‍ൂ..!