Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Sunday 27 June, 2010

വനാന്തം

ആര്‍ത്തിയുടെ ഘോഷയാത്രകൾ
‍കാട്ടുപാതകളില്‍ ഇല്ലില്ല.
തീരവൃക്ഷങ്ങളില്‍
കിളി ചിലക്കുന്നു
ആശ്രമമൃഗങ്ങൾ തീണ്ടുന്ന നദീതീരത്ത്
അമ്പുകളെയ്യാന്‍ ഞാനില്ല.
കാറ്റിന്‍ കഥകള്‍ കേട്ടിട്ട്,
കാനനമേറാന്‍ ഞാനുണ്ട്.
നനഞ്ഞ പുല്‍മേടുകളില്‍
തുമ്പികള്‍ ചിറകു കുടയുമ്പോള്‍
തളിര്‍ത്ത ചില്ലകളാൽ
‍മരങ്ങള്‍ നൃത്തം തുടങ്ങുന്നു.
നിനച്ചിരിക്കാതെ വനപ്പച്ചയില്‍
മഴയുടെ പഞ്ചവാദ്യം
സന്ധ്യയില്‍ പുഴയുടെ നീലാംബരി.
മഞ്ഞില്‍ നിലാവില്‍,
നിഴലുകളുടെ പാവക്കൂത്ത്.
നീണ്ടുനില്‍ക്കാത്ത മഞ്ഞുകാലത്ത്,
ഇണപക്ഷികള്‍ തപസ്സു തുടങ്ങുന്നു.
കൂട്ടില്‍ സ്വപ്നത്തിന്‍റെ മുട്ടകള്‍.
വള്ളിക്കുടിലിലെ ഊഞ്ഞാലിൽ
‍സര്‍പ്പങ്ങളുടെ പ്രണയനൃത്തം.
കരിമണ്ണിന്‍റെ മെത്തയിൽ
‍കലഹംമൂത്ത ചെറുജീവികള്‍.
മുളംകാട്ടില്‍നിന്നൊരു ഫ്ലൂട്ട്,
മരച്ചില്ലകളുടെ വയലിന്‍,
അരുവികളുടെ തംബുരു,
അകലെനിന്നും ഒറ്റയാന്‍റെ ഡ്രം ബീറ്റ്,
കിളികളുടെ കോറസ്,
മഞ്ഞിന്‍റെ തിരശീലയിൽ
‍നിലാവിന്‍റെ നിറച്ചാര്‍ത്ത്,
കാട്ടിലിപ്പോള്‍ മഹാസിംഫണി
ആര്‍ത്തിയുടെ ഘോഷയാത്രകൾ
‍കാട്ടുപാതയിലേക്കാണ്.
കാടുകളില്ലത്ത ദേശത്തേക്ക്
ദേശാടനത്തിനിറങ്ങിയ വസന്തം
വിലാപത്തിന് കൂട്ടുറങ്ങി
തിരിഞ്ഞുനോക്കാതെ പോകുന്നു.
വഴിമരങ്ങളില്ലാത്ത പാതയിൽ
‍തണലും അത്താണിയും
ആള്‍ക്കുട്ടവുമില്ല.
മാനത്തെ മഴയില്‍
ഭൂമിയുടെ കണ്ണീരും അമ്ലവും.
ഈ വഴി പ്രളയകാലത്തേക്കാണ്‌.
കാട്ടിലിപ്പോള്‍
കബന്ധങ്ങളുടെഹംസഗാനം
നിലാവറ്റുപോയ കണ്ണിൽ
‍പൂക്കള്‍ വിടരുന്നത്
ഇതളുകളില്ലാതെ.
ഓരോ കാഴ്ചയിലും
കാട്ടുതീയുടെ വിരുന്ന്‌.
ചേക്കേറാന്‍ ചില്ലയില്ലാതെ
പ്രാര്‍ത്ഥനയുടെ പക്ഷികള്‍.
മണല്‍പ്പുറത്ത്
ഉറക്കം കാത്തുകിടക്കുമ്പോൾ
‍ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്
പതുക്കെ.. പതുക്കെ
****************************
ഒരു പഴയ പോസ്റ്റാണ്. അധികമാരും കണ്ടില്ല. വായിച്ചിട്ടുള്ളവർ വിട്ടുകളയുക.
എന്റെ ഓർമ്മകളിൽ എപ്പോഴും കാടിന്റെ നിറവും മണവും നിശബ്ദതയും ഉണ്ട്.

52 comments:

രാജേഷ്‌ ചിത്തിര said...

ശരിയാണ്..
പതിയെപ്പതിയെ ഭൂമിയുടെ ആഴങ്ങളിലെക്കല്ലാതെന്തു ചെയ്യാന്‍..

കാട്ടിലെ മഹാസിംഫണി
കാട്ടുതീയുടെ,
കബന്ധങ്ങളുടെ ഹംസഗാനമാകുന്ന കാഴ്ച
വളരെ മിഴിവോടെ പറഞ്ഞു.

നല്ല വരികള്‍...

ചാണ്ടിച്ചൻ said...

അര്‍ത്ഥവത്തായ വരികള്‍...

jayaraj said...

ഇപോഴത്തെ കാടിന്‍റെ അവസ്ഥയാണ് അത് ഇന്ന് കാടില്ല കാട്ടിലെ സംഗീതമില്ല. വന്യജീവികള്‍ കാടിറങ്ങുന്നു. എല്ലാം മനുഷ്യന്റെ പ്രവര്‍ത്തിയുടെ ഫലം. കവിത വീയിച്ചപ്പോള്‍ കാട്ടില്‍ പോയ തോന്നല്‍ .......വളരെ നല്ല കവിത.

സ്മിത മീനാക്ഷി said...

“ചേക്കേറാന്‍ ചില്ലയില്ലാതെ
പ്രാര്‍ത്ഥനയുടെ പക്ഷികള്‍.
മണല്‍പ്പുറത്ത്
ഉറക്കം കാത്തുകിടക്കുമ്പോൾ
‍ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്
പതുക്കെ.. പതുക്കെ“

ഈ വരികളുടെ ഒഴുക്കുമിങ്ങനെ പതുക്കെ പതുക്കെ ഹൃദയത്തിലേയ്ക്കു...

Anonymous said...

ആളൊരു കാടന്‍ ആണല്ലേ ..? ഉള്ളിലിപ്പോഴും ഇത്തിരി കാടത്തരം സൂക്ഷിക്കുന്നു..

ശ്രീ said...

"നിനച്ചിരിക്കാതെ വനപ്പച്ചയില്‍
മഴയുടെ പഞ്ചവാദ്യം"

വായിച്ചിട്ടുള്ളവര്‍ക്ക് പോലും ഒന്നൂടെ വായിച്ചെന്ന് വച്ച് മുഷിയില്ല, മാഷേ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'ഈ വഴി പ്രളയകാലത്തേക്കാണ്‌..

അതെ!

Junaiths said...

മഴയും,പച്ചപ്പും..
മായാതെ ഇപ്പോഴും...

Mohamed Salahudheen said...

കാറ്റിന്‍ കഥകള്‍ കേട്ടിട്ട്,
കാനനമേറാന്‍ ഞാനുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

മുമ്പ് വായിച്ചപോലെ തോന്നുന്നൂ...
ഈ ഭൂമിയുടെ കണ്ണീരും അമ്ലവും ചേർന്ന ഈ അഴകുറ്റവരികൾ....

siya said...

ഞാന്‍ എന്തായാലും ആദ്യമായി ആണ് വായിക്കുന്നതും വളരെ നല്ല വരികള്‍....... ഇതിനൊക്കെ കവിത പോലെ കമന്റ്‌ എനിക്ക് എഴുതുവാന്‍ അറിയാതെ പോയി .എന്നാലും കുറച്ചു പച്ചപ്പുമായി എന്‍റെ ഒരു ന്യൂ പോസ്റ്റ്‌ ഉണ്ട് .അത് വഴി വരൂ കവിത പറയാന്‍ ...മറ്റുള്ളവര്‍ക്കും അത് പ്രയോജനം ആവും .......

ഉപാസന || Upasana said...

നിനച്ചിരിക്കാതെ വനപ്പച്ചയില്‍
മഴയുടെ പഞ്ചവാദ്യം
സന്ധ്യയില്‍ പുഴയുടെ നീലാംബരി.
മഞ്ഞില്‍ നിലാവില്‍,
നിഴലുകളുടെ പാവക്കൂത്ത്.


നന്നായി ഭായ്
:-)

ഒഴാക്കന്‍. said...

വരികളില്‍ പലതും ഒളിച്ചിരിക്കുന്നു!... നല്ല കവിത

rafeeQ നടുവട്ടം said...

പെരുകുന്ന പാര്‍പ്പിട സംസ്കാരങ്ങളുടെ ബലിയാടുകളാണ് ഇന്നത്തെ മറയുന്ന കാടുകള്‍.
കയ്യൂക്കുള്ളവന്‍റെ കയ്യേറ്റങ്ങളും ആര്‍ത്തിമൂത്തവന്‍റെ കൊള്ളയും ജൈവ വൈവിധ്യങ്ങളുടെ വനഭൂമികളെ 'മനുഷ്യവാനരന്മാ'രുടെ സുഖവാസ കേന്ദ്രങ്ങളാക്കിയിരിക്കുന്നു!
നിബിഡമായ കാട്ടുപച്ചയില്‍ നിന്നുകൊണ്ടുള്ള കാവ്യ വരികള്‍ പ്രകൃതിയുടെ സ്വന്തം ഗൃഹാതുരത്വമാണ്.

ശ്രീനാഥന്‍ said...

കാടിന്റെ അനുഭവം പകരുന്ന കവിത. മനസ്സിൽ തങ്ങി നിൽക്കുന്ന ചേതോഹരങ്ങൾ.

പട്ടേപ്പാടം റാംജി said...

കാടിന്റെ മണവും നിറവും എല്ലാം...
മണക്കുന്നു.....

perooran said...

മണല്‍പ്പുറത്ത്
ഉറക്കം കാത്തുകിടക്കുമ്പോൾ
‍ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്
പതുക്കെ.. പതുക്കെ

മുകിൽ said...

"ഓരോ കാഴ്ചയിലും
കാട്ടുതീയുടെ വിരുന്ന്‌.
ചേക്കേറാന്‍ ചില്ലയില്ലാതെ
പ്രാര്‍ത്ഥനയുടെ പക്ഷികള്‍."

നല്ലത്.നല്ല വരികള്‍.

വരയും വരിയും : സിബു നൂറനാട് said...

നാളെയുടെ കവിത...ഇന്നിന്റെയും.

ഒരു യാത്രികന്‍ said...

വായനാ സുഖമുള്ള വരികള്‍. രസിച്ചു......സസ്നേഹം

Vayady said...

കാടിന്റെ നിറവും മണവും നിശബ്ദതയും മനസ്സിലേയ്ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആസ്വദിച്ചു.

sm sadique said...

‍ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്
പതുക്കെ.. പതുക്കെ

nalla kavitha.

Anonymous said...

" കാടുകളില്ലത്ത ദേശത്തേക്ക്
ദേശാടനത്തിനിറങ്ങിയ വസന്തം
വിലാപത്തിന് കൂട്ടുറങ്ങി
തിരിഞ്ഞുനോക്കാതെ പോകുന്നു.
വഴിമരങ്ങളില്ലാത്ത പാതയിൽ
‍തണലും അത്താണിയും
ആള്‍ക്കുട്ടവുമില്ല."
എല്ലാം നഷ്ട്ടങ്ങളുടെ പട്ടികയിലേക്ക് പേര്‍ ചെര്‍ക്കപെടുന്ന ഒരു കാലം ....കാടിന്റെ വശ്യതയുണ്ട് വരികളില്‍ ...ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...
This comment has been removed by the author.
Unknown said...

കാല പ്രമാണങ്ങളില്‍ ദേശത്തിന്റെ ഉള്‍തുടിപുകല്‍ തൊട്ടു അറിഞ്ഞ കവിത .......

ഉല്ലാസ് said...

വളരെ നന്നായിട്ടുണ്ട്

ഭാനു കളരിക്കല്‍ said...

നിലാവറ്റുപോയ കണ്ണിൽ
‍പൂക്കള്‍ വിടരുന്നത്
ഇതളുകളില്ലാതെ.

MASHE,

VALLATHE VEDANIPPICHU EE KAVITHA

NANDI

പാവപ്പെട്ടവൻ said...

നീണ്ടുനില്‍ക്കാത്ത മഞ്ഞുകാലത്ത്,
ഇണപക്ഷികള്‍ തപസ്സു തുടങ്ങുന്നു.
കൂട്ടില്‍ സ്വപ്നത്തിന്‍റെ മുട്ടകള്‍.

കാട് പോലെ മനോഹരം

പ്രയാണ്‍ said...

കാടുകളില്ലത്ത ദേശത്തേക്ക്
ദേശാടനത്തിനിറങ്ങിയ വസന്തം
വിലാപത്തിന് കൂട്ടുറങ്ങി
തിരിഞ്ഞുനോക്കാതെ പോകുന്നു.
എന്റെ നെഞ്ചിലെ കണ്ണീരിനിയും ഉണങ്ങിയിട്ടില്ല..............നന്നായി വരികള്‍

the man to walk with said...

ishtaayi

ചിതല്‍/chithal said...

കവിത പൊതുവേ ഇഷ്ടപ്പെട്ടു.
കബന്ധങ്ങളുടെ ഹംസഗാനം എന്ന പ്രയോഗം തീരെ ഇഷ്ടപ്പെട്ടില്ല. എന്താ ഉദ്ദേശിച്ചതു്? ഹംസഗാനം പൊതുവെ ശുഭസൂചകമല്ലേ?

Neena Sabarish said...

കൂട്ടില്‍ സ്വപ്നത്തിന്റെ മുട്ടകള്‍....
നിനച്ചിരിക്കാതെ വനപ്പച്ചയില്‍
മഴയുടെ പഞ്ചവാദ്യം......
വരികള്‍ വായിച്ചപ്പോള്‍ പണ്ടൊരു ഗാനത്തിനായി
"തളിരിലത്തമ്പുരുവില്‍
നിഴല്‍ക്കമ്പികള്‍ മുറുകവേ
കാണാവിരല്‍മീട്ടിപ്പാടീ ഗന്ധര്‍വ്വ
കഥയിലെഗായകന്‍".....എന്നെഴുതിയതു വെറുതേ ഓര്‍മ്മവന്നൂ....കാട്ടുപാതയിലൂടെ തനിച്ച് മഴനനഞ്ഞുനടക്കുന്നൊരു പ്രതീതി.... ഉടനീളം മനോഹരമായ കല്പനകള്‍....

Umesh Pilicode said...

aasamsakal

എന്‍.ബി.സുരേഷ് said...

ചിതലേ, ഹംസഗാനം എന്നത് (swan song) മരണത്തിനു തൊട്ടുമുൻപ് ആലപിക്കുന്ന ഗാനമാണ്. പാശ്ചാത്യസങ്കല്പമാണത്. ഒഥല്ലോയിൽ ഷേക്സ്പിയർ അത് ഉപയോഗിക്കുനുണ്ട്.
പാതിരാമഴയേതോ ഹംസഗീതം പാടീ എന്ന നമ്മുടെ സിനിമാഗാനത്തിലും അത് വരുന്നു.
ബോധ്യമായി എന്നു കരുതുന്നു

Sidheek Thozhiyoor said...

കാടില്ലാത്ത ഈ നാട്ടില്‍ നിന്നും ആശംസകള്‍..

കുസുമം ആര്‍ പുന്നപ്ര said...

താങ്കളുടെ കവിതയ്ക്ക്
കമന്റിടാന്‍ ഞാന്‍
ആളല്ല എന്നിരുന്നാലും
എഴുതട്ടെ

കാടുകളില്ലത്ത ദേശത്തേക്ക്
ദേശാടനത്തിനിറങ്ങിയ വസന്തം

ചേക്കേറാന്‍ ചില്ലയില്ലാതെ
പ്രാര്‍ത്ഥനയുടെ പക്ഷികള്‍.
ഇത് വായിച്ചപ്പോള്‍
മനസ്സില്‍ എവിടെയോ
ഒരു മുള്ള് കൊണ്ടു
നല്ല അര്‍ത്ഥം തരുന്ന
വരികള്‍ .
എനിക്ക് നല്‍കിയ
ഭാവുകങ്ങളില്‍
കുറച്ചു തിരിച്ചു നല്‍കട്ടെ
ഞാന്‍

K@nn(())raan*خلي ولي said...

കാടും മേടും മണക്കുന്ന വരികള്‍.

കുസുമം ആര്‍ പുന്നപ്ര said...

എന്‍ .ബി.സുരേഷ്
എല്ലാത്തിലും ഒന്നു കണ്ണോടിച്ചു ...
ആ മാതൃഭൂമി ടച് എവിടെയൊക്കെയോ
വന്നിട്ടുണ്ട് . എന്നുവെച്ചാല്‍ ചിലതൊക്കെ
കടുകട്ടി . ഒന്നും മനസ്സിലാകുന്നില്ല .ക്ഷമിക്കുക .
ചിലതെല്ലാം വളരെ മനോഹരം .

Readers Dais said...

ഹൃദയശൂന്യ ആക്കി മാറ്റില്ലേ നാം ഈ ഭൂമിയെ , അപ്പോള്‍ അവിടെയും ഒരിടം?????

നന്നായിട്ടുണ്ട്

സാബിബാവ said...

കാടും കാറ്റും കിളികളും ഇല്ലാത്ത മരുഭുമിയിലേക്ക്
അല്പം കുളിര്‍ കാറ്റ് വിശി ഈ കവിത ..
മാഷെ അഭിപ്രായം പറയാനൊന്നും ആളല്ല എങ്കിലും ആസ്വദിച്ചു ഒരുപാട്
ഭാവുഗങ്ങള്‍ ....

Anees Hassan said...

വനാന്തം:ഒരു മനുഷ്യന്‍റെ അനുഭവങ്ങളുടെ കാട്

ഹംസ said...

കാട്ടുതീയുടെ വിരുന്ന്‌.
ചേക്കേറാന്‍ ചില്ലയില്ലാതെ
പ്രാര്‍ത്ഥനയുടെ പക്ഷികള്‍.
മണല്‍പ്പുറത്ത്
ഉറക്കം കാത്തുകിടക്കുമ്പോൾ
‍ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്
പതുക്കെ.. പതുക്കെ

നല്ല വരികള്‍ . നല്ല കവിത
കാട്ടിലൂടെ സഞ്ചരിച്ചു. കാട് നന്നായി ആസ്വദിച്ചു.

ManzoorAluvila said...

കാട്ടിലെ നാദങ്ങൾ..നിലക്കാൻ പാടില്ലാത്ത വീചികൾ
ഒതുക്കമോടെ കുറിച്ചു നീ നിന്റെയീ വരികളിൽ
നല്ല കവിത..എല്ലാ നന്മകളും നേരുന്നു

M.R.Anilan -എം. ആര്‍.അനിലന്‍ said...

വള്ളിക്കുടിലിലെ ഊഞ്ഞാലിൽ
‍സര്‍പ്പങ്ങളുടെ പ്രണയനൃത്തം
-എല്ലാ ആദിമ ബിംബങ്ങളും വന്ന് ചുവടുവെയ്ക്കുന്നു കവിതയ്ക്കകത്തും പുറത്തും. നന്നായി

.. said...

..
മണല്‍പ്പുറത്ത്
ഉറക്കം കാത്തുകിടക്കുമ്പോൾ
‍ഞാനുമെന്‍റെ പുഴയും
ഭൂമിയുടെ ഹൃദയത്തിലേക്ക്
പതുക്കെ.. പതുക്കെ
..
എന്റെയും സങ്കല്‍പ്പത്തിലെത്തിയിട്ടുണ്ടീ വരികള്‍
നന്ദി,
..

vasanthalathika said...

വനാന്തത്തിലെന്ന പോലെ..നന്നായിരിക്കുന്നു.കവിയുടെ സ്വാതന്ത്ര്യത്തിലേക്ക് കടക്കാതെ ചോദിക്കട്ടെ...വൃത്തത്തില്‍ എഴുതിക്കൂടെ?

എന്‍.ബി.സുരേഷ് said...

എന്റെ മനസ്സിലെ കാടിന്റെയുള്ളിലേക്ക് വഴിനടന്ന എല്ലാവർക്കും നന്ദി.

mukthaRionism said...

എന്റെയും
ഓർമ്മകളിൽ എപ്പോഴും കാടിന്റെ നിറവും മണവും നിശബ്ദതയും ഉണ്ട്.


നല്ല വരികള്‍.

Dethan Punalur said...

മഴയുടെ താളവും കാടിന്റെ സംഗീതവും നന്നായി ഫീൽ ചെയ്തു. ശരിക്കും പഴയ ഓർമ്മകളിലേക്കു കൂട്ടിക്കൊണ്ടുപോകാൻ സുരേഷിനു കഴിഞ്ഞു. നല്ല രചന.

aathira said...

കവിത വായിച്ചു.

aathira said...

കവിത വായിച്ചു.

Sidheek Thozhiyoor said...

നന്നായി മാഷേ..ആശംസകള്‍..