Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Friday 28 May, 2010

അസ്തിത്വം


ഉപേക്ഷിക്കപ്പെട്ടവന്‍റെ വീടാണിത്.
ഉയിരും ഊഷ്മാവും നഷ്ടമായ ഒന്ന്.
ചാരം മൂടിയ തീയൊരു കണ്ണില്‍.
മറുകണ്ണിലുറയുന്ന കണ്ണീര്.
കൊഴിഞ്ഞൊരു തൂവല്‍പോലെ
പ്രാര്‍ത്ഥനയുടെ വാക്കുകള്‍.
അമ്മ വെടിഞ്ഞവന്‍റെ ഉണ്മയാണിത്.
വിത്തും വിലാപവും അറ്റുപോയത്.
ഉപാധിയില്ലാതെ പ്രണയിച്ച്‌
നെഞ്ചിലുമിത്തീ സ്വീകരിച്ചവന്‍.
ഭൂമിയുടെ ഉറവിടത്തില്‍നിന്നും
കാടുതാണ്ടിയെത്തുന്ന ഒറ്റ .
കാറ്റിന്‍റെ തലോടലും
പുഴയുടെ സംഗീതവും പ്രിയം.
അച്ഛന്‍റെ ശാപം രുചിച്ചവന്‍റെ ആധിയാണിത്.
കത്തിയെരിഞ്ഞൊരു പാഴ്മരം.
ഋതുക്കളുടെ അലങ്കാരമില്ല.
കിളിയൊച്ചകളില്ല,
പൂവില്ല, കായില്ല.
വസന്തമെത്തുമ്പോള്‍ പ്രണയമില്ല.
തടവുകാരന്‍റെ കൃഷ്ണമണിയാണിത്‌,
അടഞ്ഞുപോയൊരു ജാലകം.
വറ്റിപ്പോയ ഒരു നദി
കാടിന്‍റെ ആഴത്തില്‍നിന്നും
കലക്കങ്ങളും ലവണങ്ങളും വരാനില്ല.
കടലാഴത്തിന്‍റെ സ്വപ്നമില്ല.
ഉദയാസ്തമയങ്ങളുടെ പ്രതിബിംബമില്ല.
കിളിയൊഴിഞ്ഞൊരു കൂടാണിത്.
ശിരസ്സില്ലാത്ത ഉടലില്‍നിന്നും
തരംഗങ്ങളില്ലത്ത സംഗീതം.
പോക്കുവെയിലില്ലാത്ത താഴ്വാരം.
സ്വയമെരിഞ്ഞവന്‍റെ ചിതയാണിത്.
വല്മീകത്തില്‍ ഒളിച്ചവന്‍റെ കാലൊച്ച.
ഇരുള്‍വഴികളും ചതിവഴികളും
കുത്തിനോവിച്ച നിലവിളി .
ഭൂമിയുടെ നെഞ്ചില്‍നിന്നും
പുനര്‍ജ്ജനിഗീതം മുളയ്ക്കുംവരെ
എന്നുയിരിനെ ഞാന്‍ വിളമ്പാം.
അറ്റുപോയ ഓരോ ശിരസ്സും പാടുംവരെ
എന്‍റെ നെഞ്ചിടിപ്പുകള്‍ ദാനംതരാം.
ഓരോ തിരസ്കൃതനും മടങ്ങുംവരെ
കണ്ണില്‍ തിരികൊളുത്തി കാത്തിരിക്കാം.
കുരിശില്‍ ‍പിടഞ്ഞവന്‍റെ മുറിവാണിത്
നിലയ്ക്കില്ല ചോര
ലോകാവസാനംവരെ.

41 comments:

പ്രേമന്‍ മാഷ്‌ said...

എഴുത്തില്‍ സത്യമുണ്ട്. പക്ഷെ പിന്നിട്ടു പോയ കാലത്തിലും ഈ ആത്മ ഭാഷണങ്ങള്‍ കേട്ടിട്ടുള്ളതുപോലെ. ഇനിയും വരാം.

Junaiths said...

നിലയ്ക്കില്ല ചോര
ലോകാവസാനംവരെ

രാജേഷ്‌ ചിത്തിര said...

ആശയപരമായി നന്ന്.

ഒരുപാടു വൈരുധ്യാത്മകങ്ങളായ
ഒട്ടെറെ ബിംബകല്പനകള്‍ കവിതയുടെ
സ്വഭാവിക വായനാനുഭവം കുറച്ചുവൊ
എന്ന സംശയം ബാക്കിയാവുന്നുണ്ട്.

ചില വരികള്‍ ഉള്ളിലെക്കു കടന്നെത്തുന്നുണ്ട്.
മുറുക്കം കൂട്ടാമായിരുന്നു.

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെതീഷ്ണതയേറിയ പ്രതിബിംബങ്ങളാൽ അലങ്കരിച്ച സത്യങ്ങൾ.....
അറ്റുപോയ ഓരോ ശിരസ്സും പാടുംവരെ
എന്‍റെ നെഞ്ചിടിപ്പുകള്‍ ദാനംതരാം.
ഓരോ തിരസ്കൃതനും മടങ്ങുംവരെ
കണ്ണില്‍ തിരികൊളുത്തി കാത്തിരിക്കാം

എല്ലാം മനസ്സിരുത്തി മനസ്സിലാക്കേണ്ട വിലയിരുത്തലുകൾ തന്നെ...

വരയും വരിയും : സിബു നൂറനാട് said...

നിലക്കാതെ ഒഴുകട്ടെ...വരികളും

Anees Hassan said...

തടവുകാരന്‍റെ കൃഷ്ണമണി,കുരിശില്‍ ‍പിടഞ്ഞവന്‍റെ മുറിവ് ,സ്വയമെരിഞ്ഞവന്‍റെ ചിത.......................പ്രതീക്ഷയുടെ കവിതകള്‍ എന്ന് വരും

perooran said...

തടവുകാരന്‍റെ കൃഷ്ണമണിയാണിത്‌,
അടഞ്ഞുപോയൊരു ജാലകം.
വറ്റിപ്പോയ ഒരു നദി
കാടിന്‍റെ ആഴത്തില്‍നിന്നും
കലക്കങ്ങളും ലവണങ്ങളും വരാനില്ല.
കടലാഴത്തിന്‍റെ സ്വപ്നമില്ല.
ഉദയാസ്തമയങ്ങളുടെ പ്രതിബിംബമില്ല.

പാവത്താൻ said...

ഉപാധിയില്ലാതെ പ്രണയിച്ച്‌
നെഞ്ചിലുമിത്തീ സ്വീകരിച്ചവന്‍.
ഓര്‍മയിലെ കാടുകള്‍ എന്നുമുണ്ടായിരിക്കട്ടെ.
ഒരിക്കലും മെരുങ്ങാതിരിക്കുവാന്‍.

Unknown said...

''ഉപാധിയില്ലാതെ പ്രണയിച്ച്‌
നെഞ്ചിലുമിത്തീ സ്വീകരിച്ചവന്‍.''

ഒരു ബാലനോ തീക്കുനിയോ അതോ ഞാന്‍ തന്നെയോ മണക്കുന്നല്ലോ മാഷേ :)

sm sadique said...

തീക്ഷ്ണമായ സത്യങ്ങൾ കൊണ്ട് വരകീറി മുറിച്ച് വെച്ച ജീവിതങ്ങൾ.
ചിന്തകൾക്ക് മൂർച്ചവേണം ഇത് വായിച്ചെടുക്കുവാൻ.
എങ്കിലും, ലളിതമായ വാക്കുകൾ ചേരുമ്പടിചേർത്ത കവിതകളാണ്
എനിക്കിഷ്ട്ടം.

ഇ.എ.സജിം തട്ടത്തുമല said...

ദുർഗ്രാഹ്യത കവിതകളുടെ സവിശേഷതയാണ്. കവിതയെ ഗദ്യത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് ദുർഗ്രാഹ്യതയും കൂടിയാണ്.എന്നാൽ അതി ദുർഗ്രാഹ്യത വായനക്കാരെ കവിതയിൽ നിന്ന് അകറ്റും. എല്ലാവരും മലയാളം ബിരുദധാരികളല്ല. ബിംബങ്ങൾ കവിതയ്ക്ക് സൌന്ദര്യവും ഗൌരവവും നൽകും. പക്ഷെ ബിംബങ്ങൾ ഒരു വീർപ്പുമുട്ടലാകരുത്. അല്ല കവിത ഒരു ബൌദ്ധിക വ്യായാമമായാണ് കാണുന്നതെങ്കിൽ ഇത് ഉത്തമ കവിതയാണ്.

ഇങ്ങനെ വിമർശിച്ചുവെന്നു കരുതി ഈ കവിത ഈയുള്ളവന് ഇഷ്ടമായില്ലെന്നു കരുതേണ്ട. വസന്തം പ്രണയമായും പ്രണയം വസന്തമായും ഒക്കെ വന്നു ഭവിക്കട്ടെ.അടഞ്ഞുപോയ ജാലകം തുറക്കപ്പെടട്ടെ.വറ്റിപ്പോയ നദിയിൽ വീണ്ടും നീരൊഴുക്കുണ്ടാകട്ടെ. ഉപാധിയില്ലാതെ പ്രണയിച്ചു കിട്ടുന്ന ഉമിത്തീയിലും ഒരു സുഖമുണ്ടെന്നു കരുതുക.ഇവിടെ പ്രണയത്തിൽ പരോപകാരത്തെ, ദീനാനുകമ്പയെ ആരോപിച്ചുകൊണ്ട് പറയട്ടെ; അതു പുണ്യമണ്. ജീവിതത്തെ പുണ്യങ്ങളുടെ പൂക്കാലമാക്കുക. നിരാശയല്ല പ്രതീക്ഷയാണ് ജീവിതത്തെ നയിക്കേണ്ടത്. എങ്കിലും യഥാർത്ഥമായ വ്യാകുലതകൾ മറച്ചുവയ്ക്കാത്ത വരികളിലൂടെ പുരോഗമിക്കുന്ന ഈ കവിതയ്ക്ക് ഒരു നല്ല അഭിനന്ദനം!

ബിഗു said...

വളരെ ആഴമേറിയ ചിന്ത :)

Manoraj said...

മുരളീകയുടെ കമന്റിനടിയിൽ എന്റെ കൈയൊപ്പ്. ഞാൻ തന്നെയോ മണക്കുന്നു എന്നത് മാത്രം ഞാൻ വെട്ടിമാറ്റുന്നു. എന്റേതായി എന്തെങ്കിലും വേണ്ടേ!!

ഗീതാരവിശങ്കർ said...

പ്രണയം എത്തുമ്പോള്‍ വസന്തം പടികടന്നെത്തും.....
നന്നായിട്ടുണ്ട് ......ആശംസകള്‍ .......

ഒരു യാത്രികന്‍ said...

അസ്ഥിത്വം ഇങ്ങനെ ഒക്കെയോ???..പലയാവര്‍ത്തി വായിക്കേണ്ടി വന്നു ദഹിച്ചുകിട്ടാന്‍.......സസ്നേഹം

ഉപാസന || Upasana said...

ഈ കവിതക്ക് ഷെരീഫ് 'അവന്റെ' ചിത്രം വരക്കുകയാണെങ്കില്‍ അതെങ്ങിനെയാകുമെന്നറിയാന്‍ കൗതുകമുണ്ട്.

കവിത, പതിവുപോലെ 'കന'മുള്ളത്
:-)
ഉപാസന

mukthaRionism said...

>> ഇരുള്‍വഴികളും ചതിവഴികളും
കുത്തിനോവിച്ച നിലവിളി .
ഭൂമിയുടെ നെഞ്ചില്‍നിന്നും
പുനര്‍ജ്ജനിഗീതം മുളയ്ക്കുംവരെ
എന്നുയിരിനെ ഞാന്‍ വിളമ്പാം.
അറ്റുപോയ ഓരോ ശിരസ്സും പാടുംവരെ
എന്‍റെ നെഞ്ചിടിപ്പുകള്‍ ദാനംതരാം.
ഓരോ തിരസ്കൃതനും മടങ്ങുംവരെ
കണ്ണില്‍ തിരികൊളുത്തി കാത്തിരിക്കാം. <<

നല്ല വരികൾ.

Anonymous said...

ഇത്തരം കാവ്യഭാഷയുടെ കാലം കഴിഞ്ഞില്ലേ മാഷെ. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും സച്ചിദാനന്ദന്റേയും കവിതകളുടെ ഹാങ്ങോവറിൽ നിന്ന് താങ്കൾ ഇനിയും മുക്തമായിട്ടില്ലെന്ന് തോന്നുന്നു. ഒരു കാലത്ത് അത് നമ്മുടെ അവസ്മരണീയമായ കാവ്യാനുഭവമായിരുന്നെങ്കിൽ ഇന്ന് അത് ചെടിപ്പിക്കുന്നതാണ്‌. ഓരോ കാലത്തും കവിതയെന്നല്ല ഏതൊരു ശാഖയും മാറേണ്ടതുണ്ട്. അല്ലെങ്കിൽ ചീഞ്ഞു പോകും. കവിതയിലുള്ള എന്റെ അറിവ് വളരെ പരിമിതമായതുകൊണ്ടാണോ എന്നറിയില്ല ഈ കവിത എന്നിൽ മടുപ്പ് നിറക്കുന്നു.

ഒഴാക്കന്‍. said...

"നിലയ്ക്കില്ല ചോര
ലോകാവസാനംവരെ"

ജയരാജ്‌മുരുക്കുംപുഴ said...

aazhvum , azhakumlla varikal..... aashamsakal....

ശ്രീ said...

പതിവു പോലെ നന്നായിട്ടുണ്ട്, മാഷേ

Mohamed Salahudheen said...

നിലയ്ക്കില്ല ചോര
ലോകാവസാനംവരെ.

ശ്രദ്ധേയന്‍ | shradheyan said...

ഇതിലെ ഓരോ നാല് വരിയും ഇനിയും വിരിഞ്ഞെങ്കില്‍ വ്യത്യസ്തമായ കുറെ കവിതകളെ ലഭിച്ചേനെ. നിറഞ്ഞ ആശയങ്ങള്ക്കിടയിലെ ആശങ്കയും നിരാശയും കവികളുടെ ജീവിതമാണല്ലോ.

lekshmi. lachu said...

അറ്റുപോയ ഓരോ ശിരസ്സും പാടുംവരെ
എന്‍റെ നെഞ്ചിടിപ്പുകള്‍ ദാനംതരാം.
ഓരോ തിരസ്കൃതനും മടങ്ങുംവരെ
കണ്ണില്‍ തിരികൊളുത്തി കാത്തിരിക്കാം.
നല്ല കവിത മാഷെ..മൂര്‍ച്ചയുള്ള വാക്കുകള്‍..

Vayady said...

"ഓരോ തിരസ്കൃതനും മടങ്ങുംവരെ
കണ്ണില്‍ തിരികൊളുത്തി കാത്തിരിക്കാം.
കുരിശില്‍ ‍പിടഞ്ഞവന്‍റെ മുറിവാണിത്
നിലയ്ക്കില്ല ചോര ലോകാവസാനംവരെ."

സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള ഈ വരികള്‍ അര്‍‌ത്ഥവത്തായി. കവിത പതിവുപോലെ നന്നായിട്ടുണ്ട്.

മയൂര said...

മുറികൂടാത്ത മുറിവായി മനസ്സിൽ തട്ടുന്ന ബിംബങ്ങൾ, നന്നായിട്ടുണ്ട്.

പട്ടേപ്പാടം റാംജി said...

നിലക്കാതെ ഒഴുകട്ടെ....
ആശംസകള്‍.

Readers Dais said...

നിലയ്കട്ടെ ചോര ലോകം അവസാനിയ്കും മുന്‍പ് ,
ആ ചോരയവരുതെ ലോകത്തിന്‍ അവസാനം ...

Nileenam said...

നല്ല കവിത, നല്ല ആശയം. ഖണ്ഡിക തിരിച്ചെഴുതിയല്‍ കുറച്ച് കൂടി ആസ്വാദ്യമാകുമായിരുന്നു!!!

Anil cheleri kumaran said...

ഉപാധിയില്ലാതെ പ്രണയിച്ച്‌
നെഞ്ചിലുമിത്തീ സ്വീകരിച്ചവന്‍.

:(

ചിതല്‍/chithal said...

കവിത വായിച്ചു.
തരക്കേടില്ല എന്നു പറയാനാണു തോന്നുന്നത്‌. ചില വരികള്‍ എന്നെ ആകര്‍ഷിച്ചു. പക്ഷെ അധികവും ദുര്‍ഗ്രാഹ്യമാണു്, അല്ലെങ്കില്‍ തമ്മില്‍ ചേരാത്ത പോലെ തോന്നി. പൊതുവേ, കവിതക്കു ചന്ദസ്സു വേണം എന്നു വാദിക്കുന്നവനാണു് ഞാന്‍. അതില്ലാത്ത കവിതകള്‍ മോശമാണെന്നല്ല, പക്ഷെ എനിക്കെന്തോ, ഗദ്യവുമല്ല പദ്യവുമല്ല എന്ന ഒരു വിഭാഗത്തില്‍ പെടുത്താനാണു് തോന്നിയിട്ടുള്ളത്‌.
ഇതൊരു അഭിപ്രായം മാത്രം. വികാരങ്ങളില്‍ നിന്നുയരുന്ന കവിതക്ക്‌ വേണ്ടത്‌ ആത്മാവാണു്. അതു കഴിഞ്ഞേ മറ്റെന്തും ഉള്ളു. സംഗീതത്തില്‍ ഭാവത്തിനാണു് ഏറ്റവും പ്രധാന്യം എന്നു പറയുന്ന പോലെ. ഇനിയും എഴുതുമല്ലോ..

ചിത്ര said...

തടവുകാരന്‍റെ കൃഷ്ണമണിയാണിത്‌,
അടഞ്ഞുപോയൊരു ജാലകം.

ഈ വരികള്‍ ഒരുപാടിഷ്ടപ്പെട്ടു..അല്പം എഡിറ്റ്‌ ചെയ്തിരുന്നെങ്കില്‍ കവിത കുറച്ചു കൂടി തെളിഞ്ഞു ഒഴുകിയേനെ എന്ന് ഒരു തോന്നല്‍

പാവപ്പെട്ടവൻ said...

ഉപാധിയില്ലാതെ പ്രണയിച്ച്‌
നെഞ്ചിലുമിത്തീ സ്വീകരിച്ചവന്‍
നല്ല ആരോഗ്യമുള്ള വരികള്‍ പക്ഷെ ചിലവാക്കുകള്‍ ഒന്നില്‍ കൂടുതല്‍ പ്രാവിശ്യം ഉപയോഗിക്കുന്നത് ഒരു അഭംഗിപോലെ തോന്നുന്ന്

മുകിൽ said...

അല്പം പരന്നുപോയോ എന്നു തോന്നി. എങ്കിലും നല്ലത്.ആശംസകളോടെ.

മുകിൽ said...

അല്പം പരന്നുപോയോ എന്നു തോന്നി. എങ്കിലും നല്ലത്.ആശംസകളോടെ.

Echmukutty said...

കുറച്ചും കൂടി ചെറുതാക്കി എഴുതാമായിരുന്നുവോ?
ചില വരികൾ വല്ലാതെ ഉള്ളിൽ കൊള്ളുന്നവയായിരുന്നു.

സ്മിത മീനാക്ഷി said...

അവധിക്കാലത്തിന്റെ തിരക്കില്‍ വരാനും വായിക്കാനും വയ്കി, സുരേഷിന്റെ ഒരു കവിതയില്‍ തന്നെ ഒരുപാടു കവിതകള്‍ ഉള്ളതുപോലെ വായന പരന്നു പോകുന്നു.

ഇഗ്ഗോയ് /iggooy said...

"അമ്മ വെടിഞ്ഞവന്റെ ഉണ്മ"
അസ്സല്‍ കവിതയാണ്‌.
ചുള്ളിക്കാറ്റിന്റെ കവിതയിലെ ആത്മഭാഷണത്തോട് സാമ്യം തോന്നി.
ആ കവിതയുടെ പേരു മറന്നു. "ഒരു വാക്കെങ്കിലും ഒരുവാക്കെങ്കിലും പറക നീ മൊഉനം മരണമാകുന്നു"എന്ന വരികളുള്ള കവിത.

Kalavallabhan said...

വസന്തമെത്തുമ്പോള്‍ പ്രണയമില്ല.

jayaraj said...

nannayirikkunnu mashe.
manasil cheriya nombaram nalki
orupadu karyangal ormichupoyi
aa kavitha vayichappol.KANNADA vayichappozhum GANDHI vayichappozhum manasil thonniya oru nombaram mashinte ee kavitha vayichappozhum enikku thonni.

എന്‍.ബി.സുരേഷ് said...

എത്ര കാലം കഴിഞ്ഞാണ് കമന്റുകൾക്ക് മറുപടി എഴുതാൻ തോന്നിയത്. എല്ലാ വായനയും നന്നായി. ഇപ്പോൾ വായിക്കുമ്പോൾ ഞാൻ മറ്റൊരാൾ തന്നെ.